Wednesday 27 November 2013

ദില്ലി രുചി ..........രണ്ട്


പതിവ്പോലെ ദില്ലിയിലെ  വ്യത്യസ്ത രുചികളെ പ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ദര്യാഗന്ജിലെ കരീംസിനെ പറ്റി അറിയാനിടയായത് .

ഹാജി കരീമുദ്ദീന്‍ 1913ല്‍  തുടങ്ങിയ ഹോട്ടലാണ് ഇന്നത്തെ നിലയിലെ കരീംസ് ആയി വളര്‍ന്നിരിക്കുന്നത്..ഹാജി കരീമുട്ദീന്റെ പൂര്‍വികരായിരുന്നു മുഗള്‍ സുല്‍ത്താന്‍മാരുടെ പാചകക്കാര്‍... .അവസാനത്തെ മുഗള്‍ സുല്‍ത്താനായ ബഹദൂര്‍ഷാ സഫറിനെ സിംഹാസനത്തില്‍ നിന്ന് നിഷ്കാസിതനാക്കി ബ്രിടീഷ്കാര്‍ ചെങ്കോട്ട പിടിച്ചെടുക്കുന്നതുവരെ അത് തുടര്‍ന്നു .അതിനുശേഷം ബ്രിടീഷ്കാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ അവര്‍ തങ്ങളുടെ  താമസം ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലെ ഫരൂഖ്നഗര്‍ എന്നയിടത്തേക്ക് മാറ്റി..പിന്നീട് 1911 ലെ ദില്ലി ദര്‍ബാര്‍  സമയത്ത് ഭാരതത്തിന്റെ നാനാഭാഗത്ത് നിന്നും വരുന്ന ലക്ഷക്കണക്കിന്  ജനത്തിനു ഭക്ഷണം ഒരുക്കുന്നതിനായി ഒരു ചെറിയ ദാബ തുടങ്ങി.അതിനു ശേഷം തലമുറകളായി പകര്‍ന്നു കിട്ടിയ പാചക അറിവുകള്‍ വഴിയുണ്ടാക്കുന്ന രാജകീയ രുചികള്‍ സാധാരണ ജനത്തിനും കൂടി അനുഭവവേധ്യമാക്കുക എന്നതായിരുന്നു കരീമുദ്ധീന്റെ ഉദ്ദേശ്യം ...ഇന്ന് ദര്യാഗന്ജിലെ കരീംസ് കൂടാതെ ഇവര്‍ക്ക്  വളരെ അധികം ശാഖകള്‍ ദില്ലിയുടെ പല ഭാഗങ്ങളിലും ഉണ്ട്..എല്ലയിടത്തെക്കുമുള്ള ഭക്ഷണം ഒരു സ്ഥലത്ത് തന്നെ പാചകം ചെയ്തു എത്തിക്കുകയാണ് ചെയ്യുന്നത്...അതുകൊണ്ട് തന്നെ എല്ലാ ശാഖകളിലെയും രുചി ഒന്നുതന്നെ....രുചി മഹാത്മ്യം കാരണം പല പ്രമുഖരും ഇവരുടെ ഭക്ഷണം ഇഷ്ടപ്പെടുന്നു...ഈ അടുത്ത കാലത്ത്സിനിമാ നടന്‍ അനൂപിന്റെ അനുഭവ കുറിപ്പുകളിലും കരീംസിനെ പറ്റിയുള്ള വിവരണം കാണാനിടയായി..ഇതൊക്കെ കൊണ്ട് തന്നെ ആ രുചികള്‍ ഒന്നറിയുക എന്നാ ലക്ഷ്യത്തോട് കൂടി മൂന്നു വ്യത്യസ്ഥ ശാഖകളില്‍ നിന്നുള്ള രുചികള്‍ പരീക്ഷിക്കുകയുണ്ടായി. രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുകയും മനസ്സിലേക്ക് ആഴ്ന്നിരങ്ങുകയും ചെയ്യുന്ന പ്രത്യേക രുചി തന്നെയിത് എന്ന് സമ്മതിക്കാതെ വയ്യ.
ഇനി ചിത്രങ്ങള്‍ തന്നെ പറയട്ടെ.....




കരീംസ് @ ജീ കെ 2



കരീംസിനു ലഭിച്ച സാക്ഷ്യപത്രങ്ങള്‍ ...







 കരീംസ് @ കരോള്‍ബാഗ്‌ 



ചിക്കന്‍ മലായ് ടിക്ക 



ചിക്കന്‍ ജെഹാംഗിരി 



ഫിര്‍നി 


തുടക്കം ഇതില്‍ നിന്നാണ് പുതിന ചമ്മന്തിയോടൊപ്പം മുറിച്ച സവോളയും ചെറുനാരങ്ങയും 



മട്ടന്‍ ഷീക് കബാബ് 



ചിക്കന്‍ ബര്‍ഹാ



പൂ പോലുള്ള തന്തൂരി റൊട്ടി ..





Saturday 29 June 2013

സഫലമീയാത്ര......


                       ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇക്കുറി വിഷുപ്പുലരി കണികാണാനായി നാട്ടിലേക്ക് തിരിച്ചത്. അതിരാവിലെയുള്ള എയര്‍ ഇന്ത്യ ഫ്ലൈറ്റിനായി പുറപ്പെടുമ്പോള്‍ എന്റെ കുഞ്ഞുമോന്റെ ഉറക്കച്ചടവുള്ള കണ്ണുകളില്‍ കൌതുകത്തിന്റെ പൂത്തിരികള്‍ കത്തിനില്ക്കു ന്നത്‌ കാണാമായിരുന്നു. വിഷു അവനു പറഞ്ഞു കേട്ട അറിവ് മാത്രമാണ്. ദീപാവലി പോലെ പടക്കവും കമ്പിത്തിരി പൂത്തിരി ഇത്യാദി കത്തിക്കാനുള്ള ഒരു ദിനം എന്നെ അവനറിയൂ. ബാല്യത്തിലെപ്പോഴോ വിഷുകൈ നീട്ടം കിട്ടിയ ഓര്മ മോള്ക്കുണ്ട്. അവളെ മോഹിപ്പിക്കുന്നത് കിട്ടാന്‍ പോകുന്ന പോക്കെറ്റ്‌ മണി മാത്രമാണ്.ചെക്ക്‌ ഇന്‍ ചെയ്തുള്ള കാത്തിരിപ്പിന്റെ ഇടവേളയില്‍ വിഷുക്കണിയും കണിക്കൊന്നയും കൈനീട്ടവും വിഷു ക്കഞ്ഞിയും ഒക്കെയായി എന്റെ കുറെ ഓര്മകള്‍  പങ്കുവെച്ചു. പലതും മോനെ ബോറടിപ്പിച്ചു. അവന്റെ മുഖം കണ്ടാലറിയാം. ഐ പാഡില്‍ ഗെയിം കളിക്കാനുള്ള വ്യഗ്രതയില്‍ ആണവനെപ്പോഴും.. പടക്ക വിശേഷങ്ങള്‍ മാത്രമേ അവന് താല്പര്യമുള്ളൂ.. കഥ കേള്ക്കാ ന്‍ ഇഷ്ടമുള്ള മോള്‍ എന്നെ മുഷിപ്പിച്ചില്ല.

                    ആകാശയാത്രക്കിടയില്‍ ഒരു കുഞ്ഞുമയക്കത്തിലേക്ക് വഴുതി വീണപ്പോളും സ്വപ്‌നങ്ങള്‍ എന്നെ വിഷുക്കാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. മഞ്ഞപട്ടു പാവാടയില്‍ കൊന്നപ്പൂക്കള്‍ പറിച്ചു ഓടിപ്പോയ ആ കൊച്ചു പെണ്കുട്ടി ആരായിരുന്നുവെന്ന് ഓര്ത്തെടുക്കാന്‍ ശ്രമിച്ചു പാടുപെട്ടു. പാതി കണ്ട സ്വപ്നം മുഴുമിപ്പിക്കാന്‍ വീണ്ടും കണ്ണടച്ചു. പക്ഷെ ഫ്ലൈറ്റ് ലാന്ടിങ്ങിനുള്ള തയ്യാറെടുപ്പിലായി. സുന്ദരിയായ (????.... എയര്‍ഇന്ത്യയില്‍ ...!!!!!) എയര്‍ഹോസ്റ്റെസ് അവളുടെ കൊഞ്ചുന്ന ശബ്ദത്തില്‍ അറിയിപ്പുകള്‍ തുടര്ന്ന് .. പാതി മുറിഞ്ഞ സ്വപ്നം എന്നെ നോക്കി സ്മൈലിയെപ്പോലെ ഒരു ചിരി.

                      എയര്‍പോര്ട്ടി ല്‍ നിന്നും വീട്ടിലേക്കുള്ള അരമണിക്കൂര്‍ യാത്രക്കിടയില്‍ വഴിയരികിലൊരു കണിക്കൊന്ന പോലും മഞ്ഞപ്പൂങ്കുല ചൂടിനില്ക്കു ന്നത് കണ്ടതേയില്ല. മനസ്സിലാകെയൊരു നിരാശ... ഈ വിഷുക്കാലമെത്തിയതൊന്നും കണിക്കൊന്നകള്‍ അറിഞ്ഞില്ലന്നുണ്ടോ ? ആത്മഗതം അല്പ്പം ഉറക്കെയായിപ്പോയോ ? കുട്ടികള്‍ രണ്ടാളും കളിയാക്കി ചിരിച്ചു.. ജാള്യത മറയ്ക്കാന്‍ ഞാനവര്ക്ക് കണിക്കൊന്നയുടെ കഥ പറഞ്ഞു കൊടുത്തു. ഉണ്ണിക്കണ്ണന്റെ പൊന്നരഞ്ഞാണമാണ് കൊന്നപ്പൂക്കളായി മാറിയത് എന്ന്പറഞ്ഞത് മോന് തീരെ വിശ്വാസമായില്ല.

                          കണിക്കൊന്നപ്പൂക്കള്‍ നാട്ടിലെങ്ങും കണി കാണാനില്ലെങ്കിലും നാട്ടിലെങ്ങും വിഷുതിരക്കായി. നിരത്തുകളില്‍ പടക്കകടകള്‍ സജീവമായി. പച്ചക്കറികടകളില്‍ ചക്കയും മാമ്പഴവും മറ്റ് ഫലമൂലാധികളും നിറഞ്ഞു കിടക്കുന്ന കാഴ്ചകളും ധാരാളം കണ്ടു. വീട്ടിലെത്തി വിശ്രമത്തിന് ശേഷം ഇത്തിരി കൊന്നപ്പൂവിന് വേണ്ടി ഞങ്ങള്‍ കുറെ അലഞ്ഞു. നാട്ടിലെ സ്ഥിതി വ്യത്യസ്ഥമല്ല . പണ്ടത്തെപ്പോലെ വിഷുക്കണിക്കുള്ളതെല്ലാം തൊടിയില്‍ നിന്ന് കിട്ടുന്ന കാലമൊക്കെ പോയി.. ഇപ്പോഴെല്ലാം സൂപ്പര്‍ മാര്ക്കെറ്റിലെ കിട്ടൂ... ചക്കയും മാമ്പഴവും ഒക്കെ വാങ്ങിയ കൂട്ടത്തില്‍ ഒരിത്തിരി കൊന്നപ്പൂവും വില കൊടുത്തു വാങ്ങി. സാമാന്യം ഭേദപ്പെട്ട വിലയില്‍ കൈയ്യിലെ ഇലക്കീറില്‍ വാടിത്തുടങ്ങിയ നാലഞ്ചു മഞ്ഞപ്പൂങ്കുലകളും വാങ്ങി വന്നപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ വഴിയോരങ്ങളില്‍ അടിമുതല്‍ മുടിവരെ പൂ ചൂടി നില്ക്കു ന്ന കൊന്നമരങ്ങളെ ഓര്മ വന്നു.പക്ഷെ വിഷുപ്പക്ഷി പാടുന്നത് നാട്ടിലാണല്ലോ എന്നോര്ത്ത്   ആശ്വാസം കൊണ്ടു. എന്തായാലും ഗംഭീര കണിയൊരുക്കി വിഷു സദ്യയും കെങ്കേമമായി ..കുട്ടികള്‍ രണ്ടും കൈ നിറയെ കൈനീട്ടം വാങ്ങി. ആവോളം പടക്കം പൊട്ടിച്ചു.വിഷു ആദ്യമായി കണ്ട മോന്‍ അടുത്ത വിഷു എപ്പോഴാണെന്ന് ചോദ്യം തുടങ്ങി.പൊള്ളുന്ന മേടച്ചൂടിലും മനസ്സിനിപ്പോള്‍ നേര്ത്ത തണുപ്പുണ്ട്.

ദില്ലി സിരിഫോര്ട്ട്  റോഡിലെ കണിക്കൊന്നക്കാഴ്ചകള്‍.......








                          പ്രിയപ്പെട്ടവരോടൊപ്പം നല്ലൊരു വിഷുക്കാലം ആഘോഷിച്ചു മടങ്ങുമ്പോള്‍ പൂക്കാതെ പോയ കാണിക്കൊന്നയോട് പരിഭവം തീരെയില്ല.. നിറയെ പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്നകള്‍ സ്വപ്നങ്ങളിലുണ്ട്..ദില്ലിയുടെ പൊള്ളുന്ന ചൂടിലേക്ക് വിമാനം താഴ്ന്നിറങ്ങിയപ്പോള്‍ സ്വപ്നം പിന്നെയും മുറിഞ്ഞു. എങ്കിലും താമസസ്ഥലത്തേക്കുള്ള യാത്രക്കിടയില്‍ രാജവീഥികളില്‍ പൂങ്കുല ചൂടി നില്ക്കു ന്ന കണിക്കൊന്നകള്‍ കണ്ണിനു കുളിര്മ് നല്കി്. മനസ്സിലെവിടെയോ ഇരുന്നു വിഷുപ്പക്ഷി നീട്ടിപ്പാടി. കൂട്ടത്തില്‍ എന്‍. എന്‍. കക്കാടിന്റെ കുറച്ചു വരികളും ഓര്മയില്‍ നിറഞ്ഞു നിന്ന്.

                                  കാലമിനിയുമുരുളും വിഷു വരും
                                 വര്ഷം വരും പിന്നെ-
                                 യോരോ തളിരിനും പൂ വരും
                                 കായ് വരും അപ്പോളാരെന്നു
                                  മെന്തെന്നുമാര്ക്കരറിയാം
                                  നമുക്കിപ്പോഴിയാര്ധ്ര യെ
                                   ശാന്തരായ് സൌമ്യരായ്
                                   എതിരേല്ക്കാം
                                   വരിക സഖീ അരികത്തുചേര്ന്ന്
                                  നില്ക്കൂ  പഴയൊരു മന്ത്രം സ്മരിക്ക
                                  നാമന്യോന്യമൂന്നുവടികളായ് നില്ക്കാം
                                  ഹാ ! സഫലമീയാത്ര .....

Tuesday 12 March 2013

ദില്ലി രുചി..... ഒന്ന്....!!!!!!!!!



              ഇന്ദ്രപ്രസ്ഥത്തിലെ തിരക്ക് നിറഞ്ഞ തെരുവുകളിലൂടെയുള്ള സായാഹ്ന യാത്രകളിലാണ് ചില വ്യത്യസ്ഥരുചികളെ പരിചയപ്പെടാനും ആസ്വദിക്കാനും അവസരം ഒത്തു വന്നിട്ടുള്ളത്..വളരെ കാലമായി തന്നെ പറഞ്ഞു കേട്ടിരുന്ന ഒരു തെരുവോര രുചിയാണ് മൂല്‍ചന്ദ് പറാത്താവാല ..അന്നത്തെ സായാഹ്ന യാത്രയില്‍ അത് തന്നെയാവട്ടെ ലക്ഷ്യ സ്ഥാനം എന്ന് കരുതി..അങ്ങിനെയാണ് തെക്കന്‍ ദില്ലിയിലെ ആ തെരുവില്‍ എത്തിയത്..മൂല്‍ചന്ദ് കവലയില്‍ വിക്രം ഹോട്ടെളിനടുത്തു മെട്രോ സ്റ്റേഷന്‍  പരിസരത്ത് റോഡരുകില്‍ ഒരു ചെറിയ നാടന്‍ തട്ടുകട പോലൊന്ന്...അവിടെ കണ്ട തിരക്കില്‍ നിന്ന് തന്നെ മനസ്സിലാകും അവിടുത്തെ രുചിയുടെ ഏകദേശ രൂപം. ഉരുളക്കിഴങ്ങ് , ഉള്ളി , പരിപ്പ്, മുട്ട, കൊളിഫ്ലോവേര്‍, പനീര്‍ എന്നിവ കൊണ്ടുള്ള പറാത്തകളാണ് അവിടുത്തെ വിഭവങ്ങള്‍......കൂടെ നല്ല മസാല ചേര്‍ത്ത ഉള്ളിക്കഷ്ണങ്ങളും മുളക് അച്ചാറും തൈര് കൊണ്ടുള്ള രായ്ത്തയും...എല്ലാ രുചികളും അറിയണമല്ലോയെന്നു കരുതി എല്ലാത്തരം പരാത്തകളും ഓര്‍ഡര്‍ ചെയ്തു...കുറച്ചു സമയത്തെ കാത്തുനില്‍പ്പിനു ശേഷം സംഗതി റെഡി...റോഡ്‌ അരികില്‍ ഇട്ടിരിക്കുന്ന ടെസ്കിനടുത്തു നിന്നോ അല്ലെങ്കില്‍ സ്വന്തം വണ്ടിയില്‍ ഇരുന്നോ വേണം അത് കഴിക്കാന്‍...നമ്മുടെ നാടന്‍ തട്ട് കടകളിലെ അതെ രീതി.....

ഇനി കുറച്ചു ചിത്രങ്ങള്‍ ആകാം .......




            ഓര്‍ഡര്‍ നല്‍കുന്നവര്‍  ഒരു ദൂരവീക്ഷണം 




      പാകം ചെയ്തതും പാകമായിക്കൊണ്ടിരിക്കുന്നതുമായ പല      
      രുചികളിലുള്ള പരാത്തകള്‍ ....






     പേപ്പര്‍ പ്ലേറ്റില്‍ മസാല ചേര്‍ത്ത ഉള്ളിക്കഷ്ണങ്ങളും മുളക് അച്ചാറും



        ആസ്വാധകരെ കാത്തിരിക്കുന്ന മസാല ചേര്‍ത്ത രായ്ത 






നമ്മുടെ മുന്നില്‍ എത്തുന്നത് ഇങ്ങിനെ.....കടപ്പാട് ഗൂഗിള്‍ 

             പലപ്പോഴും പലരുചികളിലുള്ള പരാത്തകള്‍ കഴിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ രുചി ഒരു വ്യത്യസ്തത തന്നെയെന്നു പറയാതിരിക്കാന്‍ വയ്യ...ആ രുചി തന്നെയാവണം ജനത്തിനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന ഘടകം...