Tuesday 18 October 2011

ഗംഗാകിനാരെ .........



                                          വിവാഹശേഷം ഭര്‍ത്താവിന്റെ കൂടെ പലകുറി യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും (പലതും ഔദ്യോഗികാര്‍ത്ഥം) പുണ്യഭൂമിയായ ഒരിടം .....അതെന്നും ഒരു സ്വപ്നമായിരുന്നു.അങ്ങിനെ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് രണ്ടാമതൊരു പൊന്നുമോന്‍ കൂടി വന്നതിനു ശേഷം കിട്ടിയ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം വീണ്ടും ഞങ്ങളെ ഉത്തര ഇന്ത്യയിലേക്ക്‌ എത്തിച്ചു.അതും പുണ്യ നദിയായ ഗംഗയുടെ മടിത്തട്ടിലേയ്ക്ക്...........അലഹബാദ്‌ ........ഇനിയും വലിയ പരിഷ്കാരങ്ങളൊന്നും എത്തി നോക്കിയിട്ടില്ലാത്ത ജനനിബിഡമായ പഴയ നഗരം.

അലഹബാദ്‌........പ്രയാഗ് എന്ന പ്രാചീന നഗരത്തിനു മുഗളന്മാര്‍ നല്‍കിയ പേര്.സംസ്കൃതത്തില്‍ പ്രയാഗ് എന്നാല്‍ ത്യാഗത്തിന്റെ നഗരം എന്നത്രേ.ത്രിവേണി സംഗമത്തിന്റെയും 12  വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നടക്കുന്ന കുംഭമേളയുടെയും നഗരം.ഭാരതത്തില്‍ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍  ഏഴു പേരും പഠനം കൊണ്ടോ ജന്മം കൊണ്ടോ കര്‍മം കൊണ്ടോ ഈ നഗരവും ആയി ബന്ധപെട്ടിരുക്കുന്നു .

ഞങ്ങള്‍ അവിടെയെത്തിയ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ വേനലിന്റെ കാഠിന്യം കുറച്ചൊന്ന് അടങ്ങിയിരുന്നു .എങ്കിലും ആകെയൊരു വരണ്ട കാലാവസ്ഥ .പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും ചൂളം കുത്തുന്ന കാറ്റും നേരിയ മഞ്ഞും.ഇപ്പോഴും ഓര്‍മ വരുന്നത് അന്നൊക്കെ ഞാനും കുട്ടികളും ദേഹത്ത് പുരട്ടുന്ന കോള്‍ഡ്‌ ക്രീമിന്റെ സ്നിഗ്ദതയും നേര്‍ത്ത സുഗന് ധവും ആണ് .അവിടെ ഔദ്യോഗിക തിരക്കുകള്‍ നിരന്തരം അദേഹത്തെ എന്നില്‍ നിന്നകറ്റിയെങ്കിലും ക്യാമ്പിലെ ജീവിതം സന്തോഷപ്രദമായിരുന്നു.ഞങ്ങള്‍ ഭാര്യമാര്‍ ഒന്നിയ്ക്കുന്ന കിറ്റിപാര്‍ട്ടികള്‍ അവിടെ സജീവമായിരുന്നു.സൊറ പറച്ചിലും ചെറിയ കുസൃതികളികളും തംബോലയും പിന്നെ ഇടയ്ക്കിടയ്ക്ക് ഓര്‍ടെര്ളി വിളമ്പുന്ന ചൂടുള്ള പകോടയും പച്ചപ്പ്‌ വിതറുന്ന എരിവുള്ള പുതിന ചട്നിയും ഇപ്പോഴും വല്ലാതെ മിസ്സ്‌ ചെയ്യുന്നു.അദ്ദേഹത്തിന്റെ തിരക്കുകള്‍ക്കിടയ്ക്ക് നഗരം ചുറ്റിക്കാണാന്‍ തുടക്കത്തില്‍ ഒന്നും ഒരവസരം കിട്ടിയില്ല.തന്നെയുമല്ല അതിനായി വളരെയധികം കാത്തിരിക്കേണ്ടി വന്നു.

ഈ പ്രവാസജീവിതത്തിനിടയില്‍ നാട്ടില്‍ നിന്നും അവിചാരിതമായി വന്ന ഒരു സുഹൃത്തിന്റെ ഫോണ്‍ സംഭാഷണത്തിനിടയില്‍ കിട്ടിയ ഒരു നുറുങ്ങു തേടി കണ്ടു പിടിയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.ഈ നഗരത്തിലും ഞങ്ങളുടെ ഒരു സുഹൃത്ത്‌ ഒളിഞ്ഞിരിപ്പുണ്ടത്രേ.എന്റെ ബാല്യതിലേയുള്ള സുഹൃത്താണവള്‍.ഗ്രാമത്തിലെ ചെറിയ സര്‍ക്കാര്‍ പള്ളിക്കൂടം മുതല്‍ ഹൈസ്കൂള്‍  വരെ ഒരുമിച്ച്.പിന്നീട് നഗരത്തിലെ പ്രശ സ്തമായ  കോളേജ് കാമ്പസ്സിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.ദ്വീപില്‍ നിന്ന് അക്കരെ കടന്ന് അവളും ഇതിനകം ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു.അവള്‍ ഈ നഗരത്തിലെവിടെയോ ഉണ്ടെന്ന അറിവ് എന്നെ വിസ്മയിപ്പിച്ചു.രാത്രി വൈകിയെത്തിയ അദ്ദേ ഹത്തിനോട് കാത്തുവെച്ച സര്‍പ്രൈസ് പറയുമ്പോള്‍ പുള്ളിയും ഞെട്ടി.അവള്‍ അദ്ദേ ഹത്തിന്റെയും സുഹൃത്തായിരുന്നല്ലോ.പിന്നെ അന്വേഷണങ്ങള്‍ ........കുറെ ഫോണ്‍ വിളികള്‍ ........ഒടുവില്‍ മേല്‍വിലാസം കിട്ടിയപ്പോഴുള്ള ത്രില്‍........പിന്നീട് നേരില്‍ കണ്ടപ്പോഴുള്ള സന്തോഷം ......അത്  പറഞ്ഞറി യിക്കാനാവില്ല.കുറെ നാളുകളായി കാണാതിരുന്ന, നമുക്ക് പ്രിയപ്പെട്ടൊരാളെ കണ്ടെത്തുമ്പോളുള്ള ഒരു സുഖം എങ്ങനെ പറയാന്‍.


മലയാളികള്‍ പേരിനു മാത്രം ഉണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു അലഹബാദ്‌.നഗരത്തിലെ ബിഗ്‌ ബസാറിലെ പലവ്യന്ജനങ്ങല്‍ക്കിടയിലും  വസ്ത്രക്കൂ മ്ഭാരങ്ങള്‍ ക്കിടയിലും ഞാനെപ്പോഴും ഒരു മലയാളിയെ തിരയുമായിരുന്നു.വല്ലപ്പോഴും ആരെയെങ്കിലും കണ്ടാല്‍ .....മലയാളം എവിടെയെങ്കിലും കേട്ടാല്‍ ....മനസ്സ് കുതിയ്ക്കും.അപ്പോള്‍ എന്റെ മകള്‍ എന്നെ കളിയാക്കും. ഈ അമ്മ .......അവള്‍ നീരസത്തോടെ പുലമ്പും.ഇപ്പോഴായി അങ്ങിനെയുള്ള അവസരങ്ങളിലൊക്കെ നിസ്സംഗ തയോടെ നില്ക്കാറാണ് പതിവ്.കുട്ടികള്‍ വളര്‍ന്നു.അവര്‍ക്ക് നമ്മുടെ ഗൃഹാതുരത്വം അന്യമാകുന്നു."Don t  be silly Amma " എന്ന് നിഷേധാര്‍ത്ഥത്തില്‍ മറുപടി പറയുന്നു.

വലിയ വൃത്തിയൊന്നുമില്ലാത്ത ഒരു പഴയ നഗരമാണ് അലഹബാദ്‌ ,പാന്‍ ചവച്ചു തുപ്പി റോഡു മുഴുവന്‍ വൃത്തികേടാക്കിയ ഒരു കൂട്ടം റിക്ഷക്കാരും കാല്‍നടക്കാരും നിറഞ്ഞോരിടം.പക്ഷെ അവരൊക്കെ ശുദ്ധ ഹൃദയരാനെന്നാണ് എന്റെ അനുഭവം.സ്ത്രീകളോട് മാന്യമായി മാത്രം പെരുമാറാന്‍ അറിയാവുന്ന തനി ഗ്രാമീണര്‍.തുരിച്ചുനോട്ടങ്ങളും അശ്ലീല കമന്റുകളും ഭയന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ മടിക്കുമ്പോള്‍ ഞാനെപ്പോഴും അലഹബാദിലെ തിരക്കേറിയ ഞെരുങ്ങി നീങ്ങാറുള്ള ഗളികളിലൂടെയുള്ള യാത്രകള്‍ ഓര്‍ക്കാറുണ്ട് .
തിരക്കുകളില്‍ നിന്ന് മോചനം നേടി ചിലപ്പോഴെല്ലാം ഞങ്ങള്‍ കുടുംബ സമേതം നഗരത്തിലൂടെ വെറുതെ ചുറ്റി നടന്ന ഒരു ദിവസമാണ് ELCHIKO  യില്‍ കയറിയത്.അലഹബാദി ന്റെ  ലാണ്ട്മാര്‍കായ ഒരു പഴയ രേസ്റൊരന്റ്റ് .1964 ല്‍ സ്ഥാപിതം.നല്ല ഭക്ഷണവും ഹൃദ്യവുംമാന്യവുമായ സേവനമാണ് അവരുടെ മുഖമുദ്ര.പിന്നീടു ELCHIKO  ഞങ്ങളുടെ ഒരു ദൌര്‍ഭല്യമായി മാറി എന്നുതന്നെ പറയാം.അലഹബാദിലെ ചപ്പാതിയ്ക്കും ധാലിനും വല്ലപ്പോഴുമൊക്കെ വിട.

                                  ELCHIKO 1964  ഫിഷ്‌ ഫെസ്റ്റി വലിന്റെ നിറവില്‍

നഗരത്തിന്റെ നടുവിലെ ചന്ദ്രശേഖര്‍ ആസാദ്‌ പാര്‍ക്ക്‌ , കമ്പനി ഭാഗ് അല്ലെങ്കില്‍ ആല്‍ഫ്രഡ്‌ പാര്‍ക്ക്‌ ,നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ് .ചന്ദ്ര ശേഖര്‍ ആസാദ്‌ ബ്രിടീഷ് പട്ടാളത്തിന്റെ വെടിയേറ്റ്‌ വീണ് രക്ത സാക്ഷിയായത് ഈ പാര്‍ക്കില്‍ വെച്ചാണ്‌.ഒരു വലിയ ആല്‍മരത്തിന്റെ ചുവട്ടില്‍ ..ആ മരം ഇപ്പോഴും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ആ മണ്ണില്‍ നിന്നപ്പോള്‍ ഞരമ്പി ലൂടെയുള്ള ചോരതുടിപ്പ് കൂടിയോയെന്നു സംശയിച്ചു .പണ്ടെപ്പോഴോ വിളിച്ചു മറന്ന മുദ്രവാക്യം .....രക്തസാക്ഷികള്‍ സിന്ദാബാദ്‌ .....ഇങ്കിലാബ് സിന്ദാബാദ്‌...കൈകള്‍ അറിയാതെ തെല്ലുയര്‍ന്നുവോ ? അറിയില്ല ? അടുത്ത് നില്‍ക്കുന്ന അദേഹത്തിന് തെല്ലും രസിക്കാത്ത ഒന്നാണ് രാഷ്ട്രീയം .മനസ്സില്‍ ആ രക്തസാക്ഷിയ്ക്ക് മൌനമായി അര്‍പ്പിച്ച അഭിവാദ്യം കേട്ട് കാണുമോ ആവോ?പാര്‍ക്കിനുള്ളില്‍ തന്നെയാണ് അലഹബാദ്‌ മ്യുസിയം വിക്ടോറിയ മെമോറിയല്‍ ലൈബ്രറി എന്നിവ.എന്തായാലും ചരിത്രത്തിന്റെ ഹൃദയം സ്പന്ദിയ്ക്കുന്ന ഇവിടം സന്ദര്‍ശിക്കാനായത് നവ്യമായ ഒരനുഭൂതിയായി ഇന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്നു.

                                                             കമ്പനി ബാഗ്


                                                 കമ്പനി ബാഗിലെ ആസാദ് പ്രതിമ.


 ഇന്ത്യയിലെ പുരാതനമായ നാല് യൂണിവേര്‍സിടികളിലൊന്ന്‌ ഇവിടെയാണ്. ഗോതിക് രീതിയില്‍ പണി കഴിപ്പിച്ച പല കെട്ടിടങ്ങളും അലഹബാദ്‌ യൂണിവേര്‍ സിടിയില്‍ കാണാം . ബ്രിടീഷ് ഭരണ കാലത്ത് പാര്‍ലിമെന്റ് എന്ന് വിശേഷിപ്പിച്ചിരുന്ന ആനന്ദ് ഭവന്‍, സ്വരാജ് ഭവന്‍ എന്നിവയും ഇവിടെയാണ്. ഇതില്‍ സ്വരാജ് ഭവന്‍ നെഹ്‌റു കുടുംബത്തിന്റെ പൈതൃക ഭവനമാണ്. നെഹ്‌റു കുടുംബത്തിന്റെ ഫോട്ടോകളും എഴുത്ത് കുത്തുകളും എല്ലാം ഇവിടെ കാണാം. നെഹ്‌റു കുടുംബത്തിനെ പ്പറ്റി കൂടുതല്‍ അറിയേണ്ടവര്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ വീഡിയോ ഷോകളും ഇവിടെയുണ്ട്.
  
പിന്നീട് അലഹബാദിന്റെ മാറിലൂടെയൊഴുകുന്ന ഗംഗയ്ക്കും യമുനയ്ക്കും ഒപ്പം അധ്രു ശ്യയായി ഒഴുകുന്ന സരസ്വതിയും സംഗമിയ്ക്കുന്ന ത്രിവേണി സംഗമം വേറിട്ടൊരു അനുഭവമാണ്‌ സമ്മാനിച്ചത് .ഹിന്ദുക്കളെ സംബന്ടിച്ചിടത്തോളം ഒരു പുണ്യസ്ഥലമാണിവിടം.പാലാഴിമദനത്തിന് ശേഷം ദേവന്മാരും അസുരന്മാരും തമ്മില്‍ നടന്ന ഘോരയുദ്ധത്തിനിടയില്‍ അമൃത് തുള്ളികള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാലിടത്തായി വീണു എന്നാണ് ഐതിഹ്യം. അവ ഹരിദ്വാര്‍, നാസിക് , പ്രയാഗ് ( അലഹബാദ്‌ ),ഉജ്ജൈന്‍ എന്നിവ ആണ്. അത്കൊണ്ട് തന്നെ 12 വര്‍ഷത്തി ല്‍ ഒരിയ്ക്കല്‍ ഇവിടെ മഹാ കുംഭ മേള നടക്കുന്നു.ഒരു മാസം നീളുന്ന ഈ മേളയില്‍ കോടിക്കണക്കിനു വിശ്വാസികളാണ് ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും വന്നു പുണ്യ സ്നാനം (HOLY DIP ) ചെയ്യുന്നതു .ഇത് കൂടാതെ വര്‍ഷത്തിലൊരിയ്ക്കല്‍ മാഘ് മേളയും ആഘോഷിയ്ക്കുന്നു.


ത്രിവേണി സംഗമത്തിലേയ്ക്കുള്ള കടത്ത്

ഗംഗാ നദി 



                                ത്രിവേണി സംഗ മം. ബലിയിടാന്‍ നാട്ടിയ തട്ടുകളും കാണാം


ഗംഗയിലൂടെ അല്‍പദൂരം ചെറിയ നൌകയില്‍ സഞ്ചരിച്ചു വേണം സംഗമത്തില്‍ എത്താന്‍.ആര്‍ക്കും ആവിശ്വസനീയമായ വിധത്തില്‍ സംഗമ സ്ഥലത്തെ വെള്ളത്തിന്‌ വേറൊരു നിറമാണ്‌.നമുക്ക് മുഖം തരാതെ ഒഴുകുന്ന സരസ്വതിയുടെ സാന്നിധ്യം നമുക്ക് തൊട്ടറിയാം.സംഗമത്തില്‍ നിന്ന് ഒരു കൈക്കുടന്ന നിറയെ കോരിയെടുത്ത വെള്ളത്തില്‍ ഗംഗയും യമുനയും സരസ്വതിയും .....ഈ ജന്മത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം ഇതാണോ എന്ന് തോന്നിപ്പോയി.ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി 5 ലിറ്റര്‍ പാത്രത്തില്‍ പുണ്യജലം നിറയ്ക്കുമ്പോള്‍ മനസ്സ് മൂകമായി തേങ്ങിയോ????  ഭാവിയില്‍ ഇതെങ്കിലും വറ്റാതിരുന്നെങ്കില്‍ ......

അലഹബാദിലെ രാപകലുകള്‍ ..ചൂടും തണുപ്പും മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ..സുഹൃത്തുക്കളില്‍ ചിലരെല്ലാം നഷ്ടപ്പെടുന്നു ..പുതുതായി രൂപപ്പെടുന്ന സൌഹൃ ദങ്ങള്‍ മറുഭാഗത്ത്‌ .സ്ഥലം മാറ്റം ഒരു അനിവാര്യതയാണല്ലോ .ഞങ്ങള്‍ക്കും ഈ നഗരത്തോട് വിട പറയാന്‍ സമയമാകുന്നു.അലഹബാദി ന്റെ അയല്‍ നാടായ ബനാറസ്‌ ...നമ്മുടെ കാശി....ഞങ്ങളെ മാടിവിളിയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.ഔധ്യോ ഗിക ആവസ്യങ്ങള്‍ക്കായി അദ്ദേഹം പലതവണ പോയെങ്കിലും ഞങ്ങളോരുമിച്ചു പോകാന്‍ കഴിഞ്ഞി രുന്നില്ല .

ഇനി വാരണാസി അഥവാ കാശി എന്ന പുണ്യഭൂമിയിലെ മണല്‍ തരി കള്‍ക്കൊപ്പം.
അലഹബാദില്‍ നിന്നും ട്രെയിന്‍ മാര്‍ഗം മൂന്നു മണിക്കൂര്‍ യാത്രയേയുള്ളൂ വാരണാസിക്ക് .  എപ്പോഴും എ സി കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്യുന്ന എന്റെ കുട്ടികള്‍ക്ക് അന്നത്തെ യാത്ര വല്ലാതെ അസഹനീയമായിരുന്നു.പക്ഷെ ചെറിയ ചെറിയ സ്റ്റേ ഷനുകളില്‍ നിര്‍ത്തി നിര്‍ത്തി കിതച്ചു നീങ്ങിയ ആ ട്രെയിന്‍ യാത്ര ഞാന്‍ നന്നായി ആസ്വദിച്ചു.അലഹബാദ്‌ മുതല്‍ വാരണാസി വരെ......... ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും ഉറ്റുനോക്കി  കുറച്ചൊക്കെ ഉഷ്ണം സഹിച്ചുള്ള യാത്ര.കാശിയി ലേക്കുള്ള യാത്രയല്ലേ .....അല്പം    കഷ്ടപ്പെട്ട് എ ത്തുന്നതിലുള്ള  ഒരു മനശസാന്തിയ്ക്ക് വേണ്ടി കൂടിയാണ് സ്ലീപ്പര്‍യാത്ര തന്നെ തിരഞ്ഞെടുത്ത ത്.
 അതുകൊണ്ടെന്താ വാരണാസി എത്തുന്നതു  വരെ എന്റെ മക്കള്‍ പരാതി പറഞ്ഞു കൊണ്ടേയിരുന്നു.ദാ നമ്മള്‍ എത്തി..... എത്തി .....എന്ന്  പറഞ്ഞു അവരെ സമാധാനിപ്പിച്ചു. അങ്ങിനെ ഞങ്ങള്‍ ഇതാ വാരാണസിയില്‍ എത്തി ക്കഴിഞ്ഞു.മുജ്ജന്മത്തിലെ സുകൃതമോ എന്റെ അച്ഛന്‍ അമ്മമാരുടെ പ്രാര്‍ത്ഥനയോ  എന്താണോ ഈ പുണ്യ ഭൂമിയില്‍ എന്നെ എത്തിച്ചത്.കാല്‍ ക്കീഴില്‍ ഞെരിഞ്ഞമരുന്ന മണല്‍ തരികളെ പ്പോലും ചുംബിച്ചു മൂര്‍ധാവില്‍ വെക്കാന്‍ തോന്നിപ്പോകുന്ന നിര്‍വൃതി.
പരമ ശിവന്റെ ചൈതന്യം അടി മുതല്‍ മുടി വരെ നിറഞ്ഞു നില്‍ക്കുന്ന പുണ്യ ഭൂമിയാണ്‌ വാരണാസി.ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രം കാശി യാണല്ലോ.ജീവിതയാത്രയുടെ അവസാനം എന്ന സങ്കല്പം.ശിവ ഭഗവാന്റെ കൈകളിലെ ത്രിശൂലതിന്റെ സ്ഥാനം ഇവിടെ ആണെന്നാണ് സങ്കല്പം.ഋഗ്വേധവും സ്കന്ധ പുരാണവും രാമായണവും മഹാഭാരതവും പറയുന്നത് അനേകായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള പട്ടണം ആണ് വാരണാസി എന്നാണ്.ഇതൊരു വ്യാവസായിക നഗരം കൂടിയാണ് കേട്ടോ.മസ്ലിന്‍ സില്‍ക്ക് തുണിത്തരങ്ങള്‍ക്കും പെര്‍ഫ്യും ഐവറി , ശില്പ കല എന്നിവയ്ക്ക് ഇവിടം പ്രസിദ്ധമാണ്.ഗൌതമ ബുദ്ധന്റെ കാലത്തെ കാശി രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു വാരണാസി.ഹ്യു യാന്‍  സാന്‍ഗ് എന്ന ചൈനീസ് യാത്രികന്‍ വാരണാസിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.വാരാണസിയില്‍ 108 ഘട്ടുകള്‍ ഉണ്ട്.പലതും നിര്‍മ്മിച്ചത്‌ മാറാത്ത രാജവംശ കാലത്താണ്.വാരാണസിയിലെ പട്രോന്‍സ് ആയി അറിയപ്പെടുന്നത് മറാതാസ്, ഷിന്ടെയ്സ്, ഭോസ്ലെയ്സ്, പെഷ്വാസ് എന്നിവരാണ്‌.ഇവയില്‍ കുറെ ഘട്ടുകള്‍ പുണ്യസ്നാനത്തിനും  കുറെ ശ്മശാന സ്ഥലമായും ഉപയോഗിക്കുന്നു.ശിവാല അല്ലെങ്കില്‍ കാളിഘറ്റ് മുന്‍ കാശി രാജാവിന്റെതാണെന്ന് പറയപ്പെടുന്നു .

ഭര്‍ത്താവിന്റെ സാന്നിധ്യം മൂലം ഉത്തര്‍ പ്രദേശ്‌ പോലീസ് സജ്ജമാക്കി തന്ന സാമാന്യം മികച്ച ഹോട്ടലില്‍ ആയിരുന്നു രണ്ടു പകലും രണ്ടു രാത്രിയും ഞങ്ങള്‍ താമസിച്ചത്.ഉറങ്ങാന്‍ വേണ്ടി മാത്രം ഹോട്ടലില്‍ എത്തി എന്ന് വേണം പറയാന്‍.തിളയ്ക്കുന്ന ഉച്ച ചൂടില്‍ രണ്ടു പകലുകള്‍  നഗരം ചുറ്റി നടന്ന്   കണ്ടു.BHU  എന്ന് വിളിപ്പേരില്‍ അറിയുന്ന ബനാറസ്‌ ഹിന്ദു യുണി വേര്‍സിടി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.എഷ്യയിലെ ഏറ്റവും വലിയ residenshial university .ഏകദേശം 12000  കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു.BHU സ്ഥാപിതമായത് 1916  ല്‍ ആണ്.പണ്ഡിറ്റ്‌ മദന്‍ മോഹന്‍ മാളവിയ ആണിതിന്റെ സ്ഥാപകന്‍.കാശി നരേശന്‍ ധാനം ചെയ്ത 1350 ഏക്കറിലാണ് BHU  വ്യാപിച്ചു കിടക്കുന്നത്.



ബുദ്ധ മതാനുയായികളുടെ പുണ്യ നഗരം കൂടിയാണ് വാരണാസി.വാരാണസിയില്‍ നിന്ന് ഏകദേശം 12  കി മി ദൂരെ യായാണ്‌ സാരനാഥ് സ്ഥിതിചെയ്യുന്നത്.ബുദ്ധന്‍ സ്വയം സ്ഥാപിച്ച നാല് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. കുശിനഗര്‍,ബോധഗയ , ലുംബിനി എന്നിവയാണ്  മറ്റുള്ളവ.
ബോധോദയം ഉണ്ടായതിനു ശേഷം   ശ്രീ ബുദ്ധന്‍ തന്റെ ആദ്യ  അഞ്ചു ശിഷ്യരെ  കാണുകയും പിന്നീട് അവര്‍ക്ക് നാല് പുണ്യ സത്യങ്ങളെ പറ്റി പഠിപ്പിച്ചു കൊടുത്തതും സാര നാതില്‍ വെച്ചാണ്‌. 249  ബി സീ യില്‍ ഇവിടം സന്ദര്‍ശിച്ച സാമ്രാട്ട് അശോകന്‍ തന്റെ സന്ദര്‍ ശ നത്തിന്റെ  ഓര്‍മയ്ക്കായി ധമെക് സ്തുപം പണികഴിപ്പിച്ചു. 39  മീറ്റര്‍  ആണിതിന്റെ ഉയരം. ഉത്ഘന നത്തില്‍ ഇവിടെ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങള്‍ എല്ലാം നമുക്ക് സാരനാഥ് മ്യുസിയത്തില്‍ കാണാന്‍ സാധിക്കും. അഞ്ചാം ശതകത്തില്‍ സ്ഥാപിതമായ പ്രശസ്തമായ ഒരു ബുദ്ധ പ്രതിമ അവിടുത്തെ മ്യുസിയത്തിനൊരു മുതല്‍ കൂട്ടാണ്.സാരനാഥ് ആര്‍കിയോളജിക്കള്‍ മ്യുസിയത്തിലെ മറ്റൊരാകര്‍ഷണം അശോക സ്തൂപം ആണ്. . സാരനാഥ് സന്ദര്‍ ശി യ്ക്കുന്നവര്‍ എല്ലാം കണ്ടിരിക്കേണ്ട  ഒന്നാണീ മ്യുസിയം.  ശ്രീലങ്കയിലെ പ്രസിദ്ധമായ ബോധി വൃക്ഷത്തിന്റെ തണ്ടില്‍ നിന്നും  കൊണ്ട് വന്ന ഒരു കഷണം വളര്‍ന്നു വലുതായി വൃക്ഷമായതും ഇവിടെ കാണാം.

അവിടുത്തെ ബുദ്ധ ക്ഷേത്രങ്ങള്‍ ,കാഷായം ഉടുത്ത തല മുണ്ഡനം ചെയ്ത ബുദ്ധ സന്യാസികള്‍ എല്ലാം കാണേണ്ട കാഴ്ചകള്‍ തന്നെ.ഗൌതമ ബുദ്ധന്റെ മു ഖ  സാധൃശ്യമുള്ള ഒരു ബുദ്ധ സന്യസിയോടൊപ്പം കുറച്ചു നേരം ചിലവഴിക്കാനും ഒരുമിച്ചു ഒരു ഫോട്ടോ എടുക്കാനും പറ്റിയത് മറ്റൊരു ഭാഗ്യം.

                                                                       സാരനാഥ്







അടുത്ത പകലിന്റെ  അന്ത്യത്തില്‍ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം സന്ദ ര്‍ശിക്കാനാണ് ഞങ്ങള്‍ പോയത്.ഗംഗയുടെ പടിഞ്ഞാറെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് പരിപാവനമായ പുണ്യ ക്ഷേത്രമാണ്. ക്ഷേത്രത്തിനു മുകളിലെ സ്വര്‍ണ താഴിക കുടങ്ങള്‍ 15 .5  മീറ്റര്‍ ഉയരമുള്ളവയാണ്.അത് കൊണ്ട് തന്നെ സുവര്‍ണ ക്ഷേത്രം എന്നും വിളിക്കാറുണ്ട്.ഈ ക്ഷേത്രം പല തവണ പുനര്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍ വാപി മോസ്ക് മറ്റൊരു കൌതുക കാഴ്ചയാണ്.മത സൌഹാര്‍ദത്തിന്റെ ഉത്തമ ധൃഷ്ടാന്തം.ഇപ്പോഴുള്ള തരത്തില്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത്‌ 1780  ല്‍ ഇന്‍ഡോര്‍ മഹാറാണി അഹല്യ ഭായി ഖോല്‍ഖര്‍ ആണ്.1983 ല്‍ ഉത്തര്‍ പ്രദേശ സര്‍ക്കാര്‍ ക്ഷേത്ര നടത്തിപ്പ് ഏറ്റെടുത്തു.പുണ്യ ദിവസമായ ശിവരാത്രി ദിനത്തില്‍ കാശി രാജാവ്‌ നേരിട്ടാണ് പൂജാദി കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്.ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയ ആ സന്ധ്യയ്ക്ക് ഭഗവാന്റെ വിശേഷാല്‍ പൂജകള്‍ നടക്കുന്ന ദിവസം ആയിരുന്നു.ക്ഷേത്രവും ശ്രീകോവിലും വിഗ്രഹവും അവിടുത്തെ പ്രസാദമായ ലഡ്ഡു കൊണ്ട് നിറഞ്ഞിരുന്നു.എവിടെ തിരിഞ്ഞാലും ലഡ്ഡു മാത്രം.ഭര്‍ത്താവിന്റെ സാന്നിധ്യം കൊണ്ട് വീ ഐ പി നിരയില്‍ അകത്തു കടക്കാനും ദര്‍ശനം നടത്താനും സാധിച്ചു.ഭക്ത ജനങ്ങളുടെ അത്രയ്ക്ക് തിരക്കായിരുന്നു.എങ്കിലും കാശി വിശ്വേശരനെ അരികില്‍ നിന്ന് ആവോളം തൊഴുതു വണങ്ങാന്‍ സാധിച്ചു.ഭഗവാന്‍ ലഡ്ഡു കൊണ്ട് മൂടിയിരിക്കുകയായി   രുന്നെങ്കിലും അകക്കണ്ണില്‍ ചൈതന്യവത്തായ ശിവലിംഗം തെളിഞ്ഞു നിന്നു.


                                        കാശി വിശ്വനാഥ ക്ഷേത്രം

                                                                           കാശിനാഥന്‍


ഗംഗ നദിയിലേയ്ക്ക് നയിക്കുന്ന പരശതം പടികളോട് കൂടിയ കുളിക്കടവുകളാണ് ഘാട്ടുകള്‍ .
ചില പ്രധാന ഘാട്ടുകള്‍  ഇവയാണ്   .....
പഞ്ചഗംഗ ഘാട്ട്   അഞ്ചു നദികളുടെ സംഗമമത്രെ
മണികര്‍ണിക ഘാട്ട്   പ്രധാനമായ് ശ്മശാന സ്ഥലം.ഇവിടെയാണ് മൃതദേഹങ്ങള്‍  ദഹിപ്പിയ്ക്കുന്നത്‌
ദശാശ്വമേധ് ഘാട്ട്  ഏറ്റവും പ്രധാനവും വൈകുന്നേരങ്ങളിലെ ഗംഗ ആരതി നടക്കുന്നതും ഇവിടെയാണ്.
ഹരിശ്ചന്ദ്ര  ഘാട്ട്  ഹരിശ്ചന്ദ്രന്‍ തന്റെ പുത്രന്റെ ശേഷ ക്രിയകള്‍ നടത്തിയത് ഇവിടെയാണത്രെ.
നാരദ്  ഘാട്ട്
ശിവാല ഘാട്ട്
തുളസി ഘാട്ട്
അസ്സി ഘാട്ട്
ഹനുമാന്‍ ഘാട്ട്   



 സന്ധ്യയ്ക്ക് ശേഷമുള്ള ഗംഗ ആരതിയ്ക്ക് അന്ന് നല്ല തിരക്കായിരുന്നു. ഗംഗ ദേവിയെ വന്ദിയ്ക്കുന്ന ചടങ്ങാണത്.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പുള്ള കനത്ത മഴ കാരണം ഗംഗ കൂലം കുത്തി ഒഴുകുകയായിരുന്നു.മണ്‍ തിട്ടകളൊന്നും കാണാനില്ല. വെള്ളം  അത്രമേല്‍ പൊങ്ങിയിരിക്കുന്നു  .ആരതി കാണാന്‍ കുറെ ആളുകള്‍ നൌകയില്‍ കയറി നദിയിലെക്കിറങ്ങി തീരത്തിന് അഭിമു ഖമായി നില്‍ക്കുന്നുണ്ട്.നദീ തീരത്തെ  കല്പടവുകളിലെല്ലാം ആളുകള്‍ എപ്പോഴേ സ്ഥാനം പിടിച്ചു കഴിഞ്ഞു.ഗംഗ തീരം ദീപാലങ്കാര പ്രഭയാല്‍ പൊന്നില്‍ കുളിച്ചു നില്‍ക്കുന്ന പോലെ.നദിയില്‍ നിറയെ ഒഴുകി നീങ്ങുന്ന ചെറു ദീപങ്ങള്‍ .ഞാനും കുട്ടികളും വാങ്ങിയ ചെറു ചെരാതുകളില്‍ ദീപം തെളിയിച്ചു. പരുത്തി തിരിയും പൂക്കളും നിറഞ്ഞ ദീപം ഗംഗയുടെ വിരിമാറിലൂടെ തെന്നി തെന്നി ഒഴുകി നീങ്ങി.ധൂപസുഗന്ധമുള്ള കാറ്റു ഞങ്ങളെ പുളകം കൊള്ളിച്ചു.രാത്രിയിലുള്ള ഈ കാഴ്ചകള്‍ അത്യന്തം ചെതോഹരമാണ്.വെള്ളത്തില്‍ നീന്തുന്ന സ്വര്‍ണ മത്സ്യം കണക്കു ദീപങ്ങള്‍ പ്രകാശിയ്ക്കുന്നു.കല്‍പ്പടവില്‍ കിട്ടിയ ഒരല്‍പം ഇടത്തില്‍ ഞാനും മക്കളും സ്ഥാനം പിടിച്ചു.ഗംഗ ആരതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായി അദ്ദേഹം ഒരു നൌകയിലെയ്ക്ക് കയറി.കുറെ ചെറുപ്പക്കാരുടെ സംഘമാണ് ആരതി നടത്തുന്നത്.തലപ്പാവും പ്രത്യേക രീതിയിലുള്ള ഡ്രെസ്സും ധരിച്ച് കൈകളില്‍ വലിയ വിളക്കുകളെന്തി മന്ത്രോച്ചാരണതോടൊപ്പം അവര്‍ ഗംഗയെ വന്ദി യ്ക്കുകയാണ്.കൊട്ടും കുരവയും ആര്‍പ്പുവിളികളും നിറഞ്ഞ അന്തരീക്ഷം . ഈ ഗംഗ ആരതി എന്നുമുള്ള ചടങ്ങാണ് കേട്ടോ.ഈ ബഹളങ്ങളൊന്നും അറിയാതെ ഗംഗ അനുസ്യൂതം ചടുലമായി ഒഴുകി കൊണ്ടേയിരിയ്ക്കുന്നു.











 

ഗംഗ ആരതിയ്ക്ക് ശേഷം തീരം പെട്ടെന്ന് ആളൊഴിഞ്ഞ അമ്പല പ്പറ മ്പ്  പോലെയായി.നദിയെ അടുത്ത് കാണാന്‍ ഞങ്ങള്‍ തീരത്തെ പടികളില്‍ ഇരുന്നു.നിശ്ചയിച്ചു വന്നതാണ്‌ ബലി തര്‍പ്പണം ചെയ്യാന്‍.ഇപ്പോള്‍ സീസണ്‍ അല്ലാത്തത് കൊണ്ട് പരികര്‍മികള്‍ക്ക് ക്ഷാമം ആണെന്ന് തോന്നുന്നു.എന്തായാലും അടുത്ത് കണ്ട ഒരു സന്യാസി യോട് വിവരം അന്വേഷിച്ചു.അദ്ദേഹം വേറൊരാളെ ചുമതല പ്പെടുത്തി.അയാള്‍ കൂട്ടി കൊണ്ട് വന്ന ദ ക്ഷിനേന്ത്യന്‍  പരികര്‍മി ഒരുക്കങ്ങള്‍ തുടങ്ങി.അടുത്തടുത്ത കാലയളവില്‍ ഞങ്ങളെ വിട്ടുപോയ എന്റെ അച്ഛനും അദ്ധേഹത്തിന്റെ അച്ഛനും  വേണ്ടി മോക്ഷ പ്രാപ്തി യ്ക്കായി ഗംഗ ദേവിയ്ക്ക് അഭി മുഖ മായി ഇരുന്നു.പരികര്‍മി പറഞ്ഞു തന്ന മന്ത്രങ്ങള്‍ ഏറ്റു ചൊല്ലി.തിലോകത്തോടൊപ്പം ഇറ്റിച്ച കണ്ണ്നീരും ഗംഗയില്‍ ഒഴുക്കി പ്രാര്‍ത്ഥിച്ചു.കുടുംബത്തില്‍ ഉണ്ടായിരുന്ന ഉറ്റവരും ഉടയവരും ആയ എല്ലാ പരേ താത്മ ക്കളേയും ഓര്‍ത്തു ചെയ്ത ബലി തര്‍പ്പണം കൂടി യായ പ്പോള്‍ മനസ്സ് വിങ്ങി പ്പൊട്ടി.ഉള്ളില്‍ നിറയുന്ന ദു ഖ ത്തിന്റെ വേലിയേറ്റം.പോയവരാരും തിരിച്ചു വരില്ലെന്ന സങ്കടം.......എന്റെ പോന്നു മോനെ കാണാന്‍ പോലും നില്‍ക്കാതെ കടന്നു പോയ എന്റെ അച്ഛനെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍......ബാല്യത്തില്‍ ഞങ്ങള്‍ക്ക് ഒത്തിരി സ്നേഹം കാത്തു വെച്ച് വെകേഷന്‍ കാലത്ത് ഞങ്ങളെ നോക്കിയിരുന്ന വല്യമ്മച്ചി ........അങ്ങിനെ    അങ്ങിനെ ഒത്തിരി മുഖ ങ്ങള്‍ മനസ്സില്‍ മാറി മാറി വന്നു.ഗംഗ ദേവിയുടെ കഥ എനിയ്ക്ക് പറഞ്ഞുതന്ന എന്റെ അച്ഛന്‍ എന്നെങ്കിലും ഒരിയ്ക്കല്‍ ഞാനീ തീരത്ത് വരുമെന്ന് കരുതിക്കാണ് മോ ? പ്രസവിച്ച കുഞ്ഞു ങ്ങളെയെല്ലാം നദിയുടെ ആഴത്തിലേയ്ക്ക് എറിഞ്ഞു കളഞ്ഞ ഗംഗ ദേവിയുടെ കഥ കേട്ടിരുന്നപ്പോള്‍ എത്രയോ സംശയങ്ങളായിരുന്നു എനിയ്ക്ക്.അമ്മേ ! ഗംഗേ ! നിന്നെ സംശ യിച്ചു പോയതിനു മാപ്പ്.കുട്ടിയായിരുന്ന എന്നില്‍   നിന്റെ പവിത്രത കഥയിലൂടെ വെളിവാക്കി തന്ന എന്റെ അച്ഛനുള്ള പ്രാര്‍ത്ഥനയും കണ്ണ്നീരും നീ സ്വീകരിചാലും.....എന്റെ കാല്‍ പ്പാങ്ങളില്‍ നനവ്‌ പകര്‍ന്ന് എന്നെ തൊട്ടു തലോടി ആശ്വസിപ്പിച്ച് ഗംഗ അപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു.

10 comments:

  1. സ്ഥലം മാറ്റം വീണ്ടും ഞങ്ങളെ ഉത്തര ഇന്ത്യയിലേക്ക്‌ എത്തിച്ചു.അതും പുണ്യ നദിയായ ഗംഗയുടെ മടിത്തട്ടിലേയ്ക്ക്...........

    ReplyDelete
  2. നല്ല വിവരണം
    കൂടുതല്‍ അറിയിച്ച ചിത്രങ്ങള്‍
    നന്നായിട്ടുണ്ട്

    ReplyDelete
  3. കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍......ഇഷ്ടായി...

    ReplyDelete
  4. അലഹാബാദിന്റെ അധികം ആർക്കും അറിയാത്ത കാഴ്ചകളുടെ ചിത്രങ്ങളും, വിവരണവും വളരെ നന്നായിരിക്കുന്നു.

    ReplyDelete
  5. എന്നെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി.

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു. ഒരിക്കൽ പോകണമെന്ന് തോന്നുന്നു.

    ReplyDelete
  7. നല്ല വിവരണം...ഗംഗ കാണണമെന്നത് വലിയ മോഹങ്ങളിലൊന്നാൺ‌.
    സസ്നേഹം
    പഥികൻ

    ReplyDelete
  8. കണ്ണില്‍ നനവ്‌ പടരുന്ന വിവരണം മികവുറ്റതായി.

    ReplyDelete
  9. ഞാനും ഇവിടൊക്കെ പോയിട്ടുണ്ട് പക്ഷെ ആര്‍ക്കും കാണാനാകാത്തത് കാണുന്നതാണ് പ്രതിഭ. നന്നായിട്ടുണ്ട്.

    ReplyDelete