Saturday 29 June 2013

സഫലമീയാത്ര......


                       ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇക്കുറി വിഷുപ്പുലരി കണികാണാനായി നാട്ടിലേക്ക് തിരിച്ചത്. അതിരാവിലെയുള്ള എയര്‍ ഇന്ത്യ ഫ്ലൈറ്റിനായി പുറപ്പെടുമ്പോള്‍ എന്റെ കുഞ്ഞുമോന്റെ ഉറക്കച്ചടവുള്ള കണ്ണുകളില്‍ കൌതുകത്തിന്റെ പൂത്തിരികള്‍ കത്തിനില്ക്കു ന്നത്‌ കാണാമായിരുന്നു. വിഷു അവനു പറഞ്ഞു കേട്ട അറിവ് മാത്രമാണ്. ദീപാവലി പോലെ പടക്കവും കമ്പിത്തിരി പൂത്തിരി ഇത്യാദി കത്തിക്കാനുള്ള ഒരു ദിനം എന്നെ അവനറിയൂ. ബാല്യത്തിലെപ്പോഴോ വിഷുകൈ നീട്ടം കിട്ടിയ ഓര്മ മോള്ക്കുണ്ട്. അവളെ മോഹിപ്പിക്കുന്നത് കിട്ടാന്‍ പോകുന്ന പോക്കെറ്റ്‌ മണി മാത്രമാണ്.ചെക്ക്‌ ഇന്‍ ചെയ്തുള്ള കാത്തിരിപ്പിന്റെ ഇടവേളയില്‍ വിഷുക്കണിയും കണിക്കൊന്നയും കൈനീട്ടവും വിഷു ക്കഞ്ഞിയും ഒക്കെയായി എന്റെ കുറെ ഓര്മകള്‍  പങ്കുവെച്ചു. പലതും മോനെ ബോറടിപ്പിച്ചു. അവന്റെ മുഖം കണ്ടാലറിയാം. ഐ പാഡില്‍ ഗെയിം കളിക്കാനുള്ള വ്യഗ്രതയില്‍ ആണവനെപ്പോഴും.. പടക്ക വിശേഷങ്ങള്‍ മാത്രമേ അവന് താല്പര്യമുള്ളൂ.. കഥ കേള്ക്കാ ന്‍ ഇഷ്ടമുള്ള മോള്‍ എന്നെ മുഷിപ്പിച്ചില്ല.

                    ആകാശയാത്രക്കിടയില്‍ ഒരു കുഞ്ഞുമയക്കത്തിലേക്ക് വഴുതി വീണപ്പോളും സ്വപ്‌നങ്ങള്‍ എന്നെ വിഷുക്കാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. മഞ്ഞപട്ടു പാവാടയില്‍ കൊന്നപ്പൂക്കള്‍ പറിച്ചു ഓടിപ്പോയ ആ കൊച്ചു പെണ്കുട്ടി ആരായിരുന്നുവെന്ന് ഓര്ത്തെടുക്കാന്‍ ശ്രമിച്ചു പാടുപെട്ടു. പാതി കണ്ട സ്വപ്നം മുഴുമിപ്പിക്കാന്‍ വീണ്ടും കണ്ണടച്ചു. പക്ഷെ ഫ്ലൈറ്റ് ലാന്ടിങ്ങിനുള്ള തയ്യാറെടുപ്പിലായി. സുന്ദരിയായ (????.... എയര്‍ഇന്ത്യയില്‍ ...!!!!!) എയര്‍ഹോസ്റ്റെസ് അവളുടെ കൊഞ്ചുന്ന ശബ്ദത്തില്‍ അറിയിപ്പുകള്‍ തുടര്ന്ന് .. പാതി മുറിഞ്ഞ സ്വപ്നം എന്നെ നോക്കി സ്മൈലിയെപ്പോലെ ഒരു ചിരി.

                      എയര്‍പോര്ട്ടി ല്‍ നിന്നും വീട്ടിലേക്കുള്ള അരമണിക്കൂര്‍ യാത്രക്കിടയില്‍ വഴിയരികിലൊരു കണിക്കൊന്ന പോലും മഞ്ഞപ്പൂങ്കുല ചൂടിനില്ക്കു ന്നത് കണ്ടതേയില്ല. മനസ്സിലാകെയൊരു നിരാശ... ഈ വിഷുക്കാലമെത്തിയതൊന്നും കണിക്കൊന്നകള്‍ അറിഞ്ഞില്ലന്നുണ്ടോ ? ആത്മഗതം അല്പ്പം ഉറക്കെയായിപ്പോയോ ? കുട്ടികള്‍ രണ്ടാളും കളിയാക്കി ചിരിച്ചു.. ജാള്യത മറയ്ക്കാന്‍ ഞാനവര്ക്ക് കണിക്കൊന്നയുടെ കഥ പറഞ്ഞു കൊടുത്തു. ഉണ്ണിക്കണ്ണന്റെ പൊന്നരഞ്ഞാണമാണ് കൊന്നപ്പൂക്കളായി മാറിയത് എന്ന്പറഞ്ഞത് മോന് തീരെ വിശ്വാസമായില്ല.

                          കണിക്കൊന്നപ്പൂക്കള്‍ നാട്ടിലെങ്ങും കണി കാണാനില്ലെങ്കിലും നാട്ടിലെങ്ങും വിഷുതിരക്കായി. നിരത്തുകളില്‍ പടക്കകടകള്‍ സജീവമായി. പച്ചക്കറികടകളില്‍ ചക്കയും മാമ്പഴവും മറ്റ് ഫലമൂലാധികളും നിറഞ്ഞു കിടക്കുന്ന കാഴ്ചകളും ധാരാളം കണ്ടു. വീട്ടിലെത്തി വിശ്രമത്തിന് ശേഷം ഇത്തിരി കൊന്നപ്പൂവിന് വേണ്ടി ഞങ്ങള്‍ കുറെ അലഞ്ഞു. നാട്ടിലെ സ്ഥിതി വ്യത്യസ്ഥമല്ല . പണ്ടത്തെപ്പോലെ വിഷുക്കണിക്കുള്ളതെല്ലാം തൊടിയില്‍ നിന്ന് കിട്ടുന്ന കാലമൊക്കെ പോയി.. ഇപ്പോഴെല്ലാം സൂപ്പര്‍ മാര്ക്കെറ്റിലെ കിട്ടൂ... ചക്കയും മാമ്പഴവും ഒക്കെ വാങ്ങിയ കൂട്ടത്തില്‍ ഒരിത്തിരി കൊന്നപ്പൂവും വില കൊടുത്തു വാങ്ങി. സാമാന്യം ഭേദപ്പെട്ട വിലയില്‍ കൈയ്യിലെ ഇലക്കീറില്‍ വാടിത്തുടങ്ങിയ നാലഞ്ചു മഞ്ഞപ്പൂങ്കുലകളും വാങ്ങി വന്നപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ വഴിയോരങ്ങളില്‍ അടിമുതല്‍ മുടിവരെ പൂ ചൂടി നില്ക്കു ന്ന കൊന്നമരങ്ങളെ ഓര്മ വന്നു.പക്ഷെ വിഷുപ്പക്ഷി പാടുന്നത് നാട്ടിലാണല്ലോ എന്നോര്ത്ത്   ആശ്വാസം കൊണ്ടു. എന്തായാലും ഗംഭീര കണിയൊരുക്കി വിഷു സദ്യയും കെങ്കേമമായി ..കുട്ടികള്‍ രണ്ടും കൈ നിറയെ കൈനീട്ടം വാങ്ങി. ആവോളം പടക്കം പൊട്ടിച്ചു.വിഷു ആദ്യമായി കണ്ട മോന്‍ അടുത്ത വിഷു എപ്പോഴാണെന്ന് ചോദ്യം തുടങ്ങി.പൊള്ളുന്ന മേടച്ചൂടിലും മനസ്സിനിപ്പോള്‍ നേര്ത്ത തണുപ്പുണ്ട്.

ദില്ലി സിരിഫോര്ട്ട്  റോഡിലെ കണിക്കൊന്നക്കാഴ്ചകള്‍.......








                          പ്രിയപ്പെട്ടവരോടൊപ്പം നല്ലൊരു വിഷുക്കാലം ആഘോഷിച്ചു മടങ്ങുമ്പോള്‍ പൂക്കാതെ പോയ കാണിക്കൊന്നയോട് പരിഭവം തീരെയില്ല.. നിറയെ പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്നകള്‍ സ്വപ്നങ്ങളിലുണ്ട്..ദില്ലിയുടെ പൊള്ളുന്ന ചൂടിലേക്ക് വിമാനം താഴ്ന്നിറങ്ങിയപ്പോള്‍ സ്വപ്നം പിന്നെയും മുറിഞ്ഞു. എങ്കിലും താമസസ്ഥലത്തേക്കുള്ള യാത്രക്കിടയില്‍ രാജവീഥികളില്‍ പൂങ്കുല ചൂടി നില്ക്കു ന്ന കണിക്കൊന്നകള്‍ കണ്ണിനു കുളിര്മ് നല്കി്. മനസ്സിലെവിടെയോ ഇരുന്നു വിഷുപ്പക്ഷി നീട്ടിപ്പാടി. കൂട്ടത്തില്‍ എന്‍. എന്‍. കക്കാടിന്റെ കുറച്ചു വരികളും ഓര്മയില്‍ നിറഞ്ഞു നിന്ന്.

                                  കാലമിനിയുമുരുളും വിഷു വരും
                                 വര്ഷം വരും പിന്നെ-
                                 യോരോ തളിരിനും പൂ വരും
                                 കായ് വരും അപ്പോളാരെന്നു
                                  മെന്തെന്നുമാര്ക്കരറിയാം
                                  നമുക്കിപ്പോഴിയാര്ധ്ര യെ
                                   ശാന്തരായ് സൌമ്യരായ്
                                   എതിരേല്ക്കാം
                                   വരിക സഖീ അരികത്തുചേര്ന്ന്
                                  നില്ക്കൂ  പഴയൊരു മന്ത്രം സ്മരിക്ക
                                  നാമന്യോന്യമൂന്നുവടികളായ് നില്ക്കാം
                                  ഹാ ! സഫലമീയാത്ര .....

7 comments:

  1. ങാഹാ....!!
    അപ്പോ നമ്മടെ കണിക്കൊന്നയെല്ലാം ദില്ലീലേയ്ക്ക് കൊണ്ടുപോയത് ഇയാളായിരുന്നൂല്ലേ??

    അതല്ലേ നാട്ടിലിപ്പോ കണികൊന്നയൊന്നും കാണാന്‍ കിട്ടാത്തത്!!

    ReplyDelete
  2. സ്വര്ണം ആണ് കണി ക്കൊന്നയായി പൂത്തതെന്നു എവിടെയോ വായിച്ചിട്ടുണ്ട് ഇപ്പൊ കണി കൊന്ന സ്വർണമായി തിരിച്ചു പൂക്കുന്നു

    ReplyDelete
  3. നൊസ്റ്റാള്‍ജിക്...

    ReplyDelete
  4. ചിത്രവു വിവരണവും കൊള്ളാം. ഈ ബാക്ഗ്രൌണ്ട് വായനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

    ReplyDelete
  5. Nicely written, really nostalgic...

    ReplyDelete
  6. Nicely written, really nostalgic...

    ReplyDelete
  7. ദില്ലി തെരുവുകളിലും പഞ്ചാബിലെ വഴിയോരങ്ങളിലും നിറയെ പൊന്നണിഞ്ഞു നില്‍ക്കുന്ന മണവാട്ടിയെ പോലെ കൊന്ന മരങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. കേരളത്തിലെ കൊന്നകള്‍
    ഡിസംബറിലും ജനുവരിയിലും പിന്നെ മേയിലും കാലം തെറ്റി പൂക്കുന്നു കാരണം എന്താണാവോ?

    ReplyDelete