കടപ്പാട്....... ഭര്‍ത്താവിന്റെ പഴയ ഡയറി ക്കുറിപ്പുകളോട് ...ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട്
2003 ജൂണ്‍ മാസത്തിലെ ഒരു ദിവസം .
ഇന്ദ്രപ്രസ്ഥത്തില്‍ ചൂട് അതിന്റെ ഉച്ചസ്ഥായിയിലാണ്. വൈകുന്നേരങ്ങളില്‍ പതിവുള്ള ഹെല്‍ത്ത് ക്ലബ്ബിലെ കസറത്തും കഴിഞ്ഞ് പുറത്തും അകത്തും ഉള്ള ചൂടൊന്ന് ശമിപ്പിയ്ക്കാന്‍ വേണ്ടി മെസ്സിലേയ്ക്ക് കയറി. രണ്ടാമത്തെ പ്രാവശ്യം മഗ്ഗിലേയ്ക്ക് തണുത്ത ബിയര്‍ ഒഴിച്ച് കൊണ്ടിരുന്നപ്പോളാണ് പെട്ടെന്ന് ഡ്യൂട്ടി മെസ്സേഞജര്‍ വന്ന് അഭിവാദ്യം ചെയ്തത് ...ജയ് ഹിന്ദ് സാര്‍ , ഒരു അര്‍ജെന്റ്റ് മെസ്സേജ് ഉണ്ട്.. മേലാവില്‍ നിന്നുള്ള കല്‍പ്പനയാണ് ...രാജ്യത്തെ പരമോന്നത വിശിഷ്ട വ്യക്തികളില്‍ ആരോ ലെ - ലഡാക്ക് സന്ദര്‍ ശിയ്ക്കാന്‍ പോകുന്നു.അത്കൊണ്ട് മുന്‍ കൂട്ടി ഞാനും എന്റെ ടീമും അവിടെയെത്തണം. ഉടനെ കൂടെയുളളവരെയെല്ലാം വിവരം അറിയിച്ചു ..എല്ലാവരും ഉടനെ തന്നെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വളരെ ദൈര്‍ഘ്യമേറിയതും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതുമായ യാത്രയാണ് ...വളരെയധികം കാര്യങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട് പിന്നെ കുറെയധികം തയ്യാറെടുപ്പുകളും....വിവരം അറിയിക്കേണ്ടവരെ എല്ലാം അറിയിക്കണം അതും അതാതിന്റെ സമയത്ത് തന്നെ...
ദില്ലിയില്‍ നിന്നും ലെ യിലേയ്ക്ക് 3 - 4 മാര്‍ഗങ്ങളുണ്ട്. ഒന്ന് ദില്ലി - ജമ്മു- ശ്രീനഗര്‍- കാര്‍ഗില്‍- ലെ അല്ലെങ്കില്‍ ദില്ലി - മനാലി- രൊഹ്താങ്ക് - ലെ പിന്നെ ഏറ്റവും എളുപ്പവും ബുദ്ധിമുട്ടൊന്നും ഇല്ലാത്തതുമായ വിമാന യാത്ര. ദില്ലി - ലെ അല്ലെങ്കില്‍ ദില്ലി- ചണ്ടിഗഡ്- ലെ . ഞങ്ങള്‍ ആദ്യത്തെ മാര്‍ഗം തിരഞ്ഞെടുത്തു. ജമ്മു വരെ ട്രെയിനില്‍ പിന്നെ അവിടെ നിന്നും റോഡുമാര്‍ഗം. ഈ യാത്രയില്‍ രണ്ടിടത് രാത്രി തങ്ങേണ്ടതായുണ്ട്. ഒന്ന് ശ്രിനഗരില്‍ പിന്നൊന്ന് കാര്‍ഗില്‍. വഴിക്കാഴ്ച്ചകളെല്ലാം കണ്ടു കൊണ്ട് സാവധാനത്തിലുള്ള യാത്ര. യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി .
അന്ന് വൈകിട്ടത്തെ ട്രെയിനില്‍ ജമ്മുവിലേയ്ക്ക്. അവിടെ കൂടെയുണ്ടായിരുന്നവരും ജൂനിയെര്സും കൂടി എല്ലാവിധ സജ്ജീകരണങ്ങളും ചെയ്തിരുന്നു. ഇനി അവിടെ നിന്നും ലെ യിലേയ്ക്ക . ജമ്മുവില്‍ നിന്നും ശ്രിനഗര്‍ വരെയുള്ള യാത്ര അതിര്‍ത്തി രക്ഷ സേനയുടെ കോണ്‍വോയില്‍ ആയിരുന്നു. എനിയ്ക്കും എന്റെ കൂടെയുള്ളവര്‍ക്കും വേണ്ടി നേരത്തെ തന്നെ സീറ്റുകള്‍ ഉറപ്പിച്ചിരുന്നു. ഒരു ദിവസം മുഴുവനും നീളുന്ന വിരസമായ യാത്ര. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ് .അതി രാവിലെ പുറപ്പെട്ടാല്‍ ഏതാണ്ട് രാത്രിയാകുമ്പോളാണ് ശ്രിനഗരില്‍ എത്തുക. വാഹനങ്ങളുടെ നീണ്ട നിര തന്നെ യുള്ളതിനാല്‍ യാത്രയുടെ വേഗം വളരെ കുറവ്. അന്നത്തെ മുഴുവന്‍ ദിവസ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ ശ്രിനഗരില്‍ എത്തി. ഇനി ഇവിടെ ഒരു ദിവസം വിശ്രമിച്ചതിനു ശേഷം മാത്രം മുന്നോട്ടുള്ള യാത്ര. അടുത്ത ദിവസം ഒരു നീണ്ട യാത്ര ചെയ്യാനുള്ളത് കൊണ്ട് ശ്രിനഗര്‍ ചുറ്റി നടന്നു കാണേണ്ട എന്ന് തീരുമാനിച്ചു. ശ്രിനഗരില്‍ കാഴ്ചയ്ക്കായി ദാല്‍ ലേക്കിലെ ശികാരകളും ഹൌസ് ബോട്ടുകളും , ചാര്‍ ചിനാര്‍, ഹസ്രത് ബാല്‍, ശങ്കരാചാര്യ ക്ഷേത്രം, ചസ്മ ശാഹി, പരി മഹല്‍ പിന്നെ കുറെ യധികം പൂന്തോട്ടങ്ങളും അതില്‍ പ്രധാനം നിശാത് , ഷാലിമാര്‍ എന്നിവയാണ് . ഇപ്പറഞ്ഞവയെല്ലാം ഇതിനു മുന്‍പും ഓരോ അവസരത്തില്‍ നടന്നു കണ്ടിട്ടുള്ളതാണ്. ആദ്യ രാത്രിയിലെ താമസം പരി മഹാളിലെ ഒരു കോട്ടെജില്‍ ആണ്. പരി മഹലിനെ ( HOUSE ഓഫ് FAIRIES ) പറ്റി പറയേണ്ടിയിരിക്കുന്നു. ഇതൊരു സ്മാരകം എന്നതിലുപരി ഒരു പൂന്തോട്ടം കൂടിയാണ്. ദാരാ ഷുക്കോ തന്റെ സൂഫി അധ്യാപകന് വേണ്ടി നിര്‍മിച്ചതാണിത് . ഇവിടെ നിന്നും ശ്രിനഗര്‍ നഗരത്തിന്റെ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ !!!... പരിമഹളിലെയ്ക്കുള്ള വഴിയില്‍ തന്നെയാണ് ചസ്മ ശാഹി..വളരെ യധികം ഔഷധ മൂല്യമുള്ള ഒരു ചെറിയ ജലസ്ത്രോതസ് ഒരു കല്‍പ്പാത്തിയിലൂടെ ഒഴുകി വരുന്നു. അതാണ് ചസ്മ ശാഹി (ROYAL SPRING ). അവിടെ നിന്നും നമുക്ക് ജലം രുചിച്ചു നോക്കാം.ഒരിത്തിരി മധുര രസമുള്ള നല്ല തണുത്ത ജലം. അവിടെ നിന്നും ജലം പാത്രങ്ങളില്‍ സേഖരിച്ചു കൊണ്ട് പോകുന്നവരെയും വളരെയധികം കാണാം. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാന മന്ത്രി ആയിരുന്നപ്പോള്‍ ഇവിടുത്തെ ജലമാണ് കുടിയ്ക്കാന്‍ ഉപയോഗിചിരുന്നതത്രേ. എല്ലാ ദിവസവും ഇവിടെ നിന്നും വിമാന മാര്‍ഗം ജലം ദില്ലിയിലേയ്ക്ക് അയക്കുമായിരുന്നു പോലും. എന്തായാലും അതിനു താഴെ ഒരു നെഹ്‌റു മെമ്മോറിയല്‍ പാര്‍ക്കും ഉണ്ട്. അത്യാവശ്യം പരിമഹലും ചസ്മ സഹിയും ചുറ്റിനടന്നു കണ്ടു മുറിയില്‍ വന്നു വിശ്രമിച്ചു. കൂടെ മുന്‍പ് ഉണ്ടായിരുന്ന ഒന്ന് രണ്ടു പേര്‍ അവിടെ ഉണ്ടായിരുന്നത് കൊണ്ട് അവരോടു വെടി വട്ടം പറയാനും കുറച്ചു സമയം ചിലവഴിച്ചു.
![]() |
പരി മഹല്‍ |
ചസ്മാ സാഹി |
അടുത്ത ദിവസം രാവിലെ തന്നെ എല്ലാവരും വണ്ടിയില്‍ കയറി. കൂടെയുള്ള സാധനങ്ങളെല്ലാം ഒന്ന് കൂടി പരിശോധിച്ച് ഉറപ്പാക്കി. ഭാരത് മാതാ കീ ജയ്..... അങ്ങിനെ ലെ യിലേയ്ക്ക്.....
മൂന്നു വര്‍ഷം മുന്‍പ് യുദ്ധ സമാനമായ സ്ഥിതി നിലനിന്നിരുന്നിടതെയ്ക്കാണ് ഇന്നത്തെ യാത്ര. കാര്‍ഗില്‍.. ഇതിനു മുന്‍പും പല തവണ ശ്രിനഗരില്‍ വന്നിട്ടുണ്ടെങ്കിലും കാര്‍ഗിലിലേയ്ക്ക് ...അതാദ്യമാണ്. ഏതാണ്ട് 210 കി മി ..ഗന്ദര്‍ ബാല്‍ - കങ്കന്‍ - ഗുണ്ട് - സോനാ മാര്‍ഗ് - ബാല്‍ടാല്‍ - ദ്രാസ് വഴി NH 1D യിലൂടെ കര്‍ഗിലെയ്ക്ക് .
സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരവും റോഡിന്റെ ദയനീയ സ്ഥിതിയും ഉറഞ്ഞു കിടക്കുന്ന മഞ്ഞു പാളികളും കാരണം ഏകദേശം മുഴുവന്‍ ദിവസത്തെ യാത്ര. ഇതിനെല്ലാം പുറമേ യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യന്‍ സൈന്യവും പോലീസും നടത്തുന്ന ചെക്കിങ്ങുകളും.......യാത്രയിലുടനീളം സൈന്യത്തിന്റെയും ഐ ടീ ബീ പീ യുടെയും സാന്നിധ്യം എങ്ങും കാണാം. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ഇന്ത്യന്‍ പട്ടാള ബാരക്കുകളും മഞ്ഞു പോലെ വെള്ള നിറത്തിലുള്ള ഐ ടീ ബീ പീയുടെ ബാരക്കുകളും. ഇടയ്ക്ക് കണ്ട ഒന്ന് രണ്ടു ക്യാമ്പിലോക്കെ നിര്‍ത്തി ഞങ്ങള്‍ ചായ കുടിച്ചു....എവിടെയും ഉണ്ട് ഒരു മലയാളി സാന്നിധ്യം... മുകളിലേയ്ക്ക് കയറുംതോറും ദില്ലിയിലെ ചൂടിനു വിപരീതമെന്നോണം തണുപ്പ് കൂടി കൂടി വന്നു..എങ്ങും ഉയരമുള്ള മലകളും മഞ്ഞുപാളികളും മാത്രം...മഞ്ഞുരുകി ഒഴുകുന്ന വെള്ളം റോഡിന്റെ വശങ്ങളിലൂടെ ഒഴുകുന്നു. വെയില്‍ അടിക്കുന്നതോടെ മഞ്ഞു മലകള്‍ പല നിറത്തിലുള്ളതായി മാറുന്നു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന പെരുംബാമ്പിനെപ്പോലെ റോഡ്.കാര്‍ഗില്‍ അടുക്കുന്തോറും ഒരു യുദ്ധഭൂമിയില്‍ എത്തിയ പ്രതീതി.ബോംബാക്രമണത്തില്‍ തകര്‍ന്ന ബങ്കറുകളും റോഡുകളും ....പലയിടത്തും ഒരു കാലത്ത് വളരെ അധികം വിവാദം സൃഷ്ടിച്ച ബൊഫോര്‍സ് തോക്കുകള്‍ വലിയ കാമോഫ്ലാസ് വലകള്‍ കൊണ്ട് മൂടിയിട്ടിരിക്കുന്നത് കണ്ടു ...ഏതാണ്ട് 4 മണിയോടെ ഞങ്ങള്‍ കാര്‍ഗില്‍ എത്തി....സര്‍ക്യുട്ട് ഹൌസില്‍ ആയിരുന്നു താമസം. കാര്‍ഗില്‍ വളരെ ചെറിയ ഒരു പട്ടണമാണ്. യാതൊരു വിധത്തിലുള്ള പര്യടക സവിശേഷതയും ഇല്ലാത്ത പട്ടണം.വളരെക്കുറച്ചു കടകളും പൊടി നിറഞ്ഞ റോഡുകളും ഒന്നോ രണ്ടോ ധാബകളും മാത്രം . ഷെല്‍ വന്നു പതിച്ച അടയാളം സര്‍ക്യുട്ട് ഹൌസിന്റെ മുന്നിലെ ഒരു മരത്തില്‍ കണ്ടു. എല്ലാ വീടുകളുടെ മുന്നിലും ഭൂമിക്കടിയില്‍ ബങ്കറുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു കുടുമ്പത്തിലെ അംഗങ്ങള്‍ക്ക് മുഴുവന്‍ താമസിയ്ക്കാന്‍ മാത്രമുള്ള വലുപ്പമുണ്ട് ഓരോ ബന്കറിനും ....അതിര്‍ത്തിയ്ക്കപ്പു റത്ത് നിന്നുള്ള ഷെല്ലിംഗ് ഉണ്ടാകുമ്പോള്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഈ ബന്കറിലാണ് അഭയം തേടുന്നത്.ചിലപ്പോള്‍ ഈ ഷെല്ലിംഗ് ദിവസങ്ങളോളം തുടരും പോലും.
![]() |
ബോഫോര്‍സ് തോക്ക് കാര്‍ഗിലില്‍ |
![]() |
കാര്‍ഗില്‍ പട്ടണം |
സിര്‍ക്യുറ്റ് ഹൌസിനു മുന്നിലെ ശിലാ ഫലകം |
കാര്‍ഗില്‍ യുദ്ധതന്ത്രപരമായി വളരെ പ്രധാനപ്പെട്ട പട്ടണമാണ്. കാര്‍ഗില്‍ മലനിരകളെല്ലാം ഏതാണ്ട് 5000 മീറ്റര്‍ ഉയരത്തില്‍ NH 1D യിലേയ്ക്ക് നോക്കിയിരിക്കുന്ന തരത്തിലാണ് സ്ഥിതി ചെയ്യുന്നത് . കൂടാതെ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള സ്കാര്‍ദു പട്ടണം വെറും 176 കി മി ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇതിലൊക്കെ ഉപരിയായി ശ്രിനഗര്‍ - ലെ ഹൈ വേ ( NH 1D ) നിയന്ത്രണ രേഖയ്ക്ക് (LOC ) സമാന്തര മായും ചേര്‍ന്നും കടന്നു പോകുന്നു. യുദ്ധതന്ത്രപ്രധാനമായ ഇവിടം പിടിച്ചടക്കിയാല്‍ ലഡാക് പ്രവിശ്യലേയ്ക്കുള്ള എല്ലാവിധ ചരക്കുഗതാഗതവും നിര്‍ത്തി വെയ്ക്കേണ്ടി വരുകയും ലഡാക് മുഴുവനായും ഒറ്റപ്പെടുകയും ചെയ്യും. ഇത് സംഭവിയ്ക്കുന്നതിനോടൊപ്പം തന്നെ സിയാച്ചിന്‍ ഗ്ലേസിയെറിലെയ്ക്കുള്ള ചരക്കു ഗതാഗതവും നിലയ്ക്കും. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ കാര്‍ഗിലിന്‍റെ സുരക്ഷ ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒന്നാണ്.
![]() |
LOC യും കാര്‍ഗിലും മാപ്പില്‍ |
ദിവസം മുഴുവനും നീണ്ടു നിന്ന കുലുങ്ങി കുലുങ്ങിയുള്ള യാത്ര കാരണവും കാര്‍ഗിലില്‍ പ്രത്യെകിച്ചൊന്നും കാണാനില്ലാത്തത് കൊണ്ടും നേരത്തെ ഭക്ഷണം അകത്താക്കി കിടന്നുറങ്ങി. അടുത്ത ദിവസവും ഇനിയൊരു നീണ്ട യാത്ര ബാക്കി കിടക്കുന്നു.
അതിരാവിലെ കാര്‍ഗിലില്‍ നിന്ന് ലെ യിലേയ്ക്ക് പുറപ്പെട്ടു. മലനിരകളും മഞ്ഞും കണ്ടു കണ്ടു കൂടെയുള്ളവര്‍ക്കൊക്കെ മടുപ്പ് തോന്നി തുടങ്ങിയിരുന്നു. ഡ്രൈവര്‍ അല്‍താഫ് നല്ല രസികനായിരുന്നു ...പാട്ട് പാടിയും കൊച്ചു കൊച്ചു തമാശകള്‍ പറഞ്ഞും അവന്‍ യാത്ര രസകരമാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അല്‍താഫ് വണ്ടിയിലെ പാട്ടുപെട്ടി ഓണാക്കി . ജഗ്ജീത് സിംഗ് തന്റെ ദുഖം നിറഞ്ഞ ശബ്ദത്തില്‍ പാടിത്തുടങ്ങി .
ये दौलत भी ले लो ,,,,, ये शोहरत भी ले लो ,,,,,,
भले छीन लो मुझसे मेरी जवानी
मगर मुझको लौटा दो बचपन का सावन ......
वो कागज़ की कस्ती , वो बारिस का पानी .......
തന്റെ സമ്പത്തിനും പ്രശസ്തിയ്ക്കും യൌവനത്തിനും പകരമായി തന്റെ കുട്ടിക്കാലം തിരികെ ചോദിയ്ക്കുകയാണ് കവി...
കുറച്ചു നേരത്തേയ്ക്ക് ഹരിത സസ്യശ്യാമളമായ നമ്മുടെ നാട്ടിലെ എന്റെ കുട്ടിക്കാലത്തെ പ്പറ്റി ഓര്‍ത്തു പോയി. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ആ ഹരിത ഭൂമിയില്‍ നിന്ന് ഈ മഞ്ഞു മലകളുടെ നാട്ടിലെത്തി നില്‍ക്കുന്നു ഞാന്‍.
ഈ ഭാഗത്തെ റോഡുകളുടെ അറ്റ കുറ്റ പണികളും നിര്‍മാണവും നടത്തുന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ എന്ജിനിയെര്‍സ് ആണ്. ഹിമാങ്ക് (HIMANK ) എന്നാണ് അവരുടെ ഈ ഭാഗത്തെ വിഭാഗത്തിന്റെ പേര്. തികച്ചും കൌതുകം ഉളവാക്കുന്നതും രസകരമായതുമായ ഗതാഗത മാര്‍ഗനിര്‍ദേശ ങ്ങള്‍ അവരുടെ വക പലയിടത്തും കണ്ടു.
![]() |
ഒരു യാത്ര മാര്‍ഗ നിര്‍ദേശം |
![]() |
ശ്രിനഗര്‍ - ലെ റോഡ് |
എങ്ങും ഉയരമുള്ള പര്‍വത നിരകളും തണുത്ത കാറ്റും മഞ്ഞും മാത്രം. ഇടയ്ക്കിടയ്ക്ക് കാണുന്ന ഒന്നോ രണ്ടോ വീടുകള്‍ അല്ലെങ്കില്‍ അങ്ങ് ദൂരെ താഴെ പൊട്ടു പോലെ കാണുന്ന ഗ്രാമങ്ങള്‍.... ഇതിനിടയില്‍ റോഡു പണി നടക്കുന്ന ഒരിടത്ത് ഇത്തിരി നേരം കാത്തു നില്‍ക്കേണ്ടി വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത് നിന്നൊരു ചോദ്യം..സാര്‍ മലയാളിയാണോ ??? എന്റെ രൂപവും തൊലിയുടെ നിറവും മീശയും എല്ലാം കൂടി കണ്ടത് കൊണ്ടാവും പെട്ടെന്നുള്ള ചോദ്യം. നോക്കിയപ്പോള്‍ കറുത്തിരുണ്ട ഒരു ചെറുപ്പക്കാരന്‍....അവനു തണുപ്പ് സഹിയ്ക്കാന്‍ കഴിയുന്നില്ലായെന്നു ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.തലയില്‍ വലിയ രോമ തൊപ്പിയും കഴുത്തില്‍ മഫ്ലറും നല്ല കനം കൂടിയ കമ്പിളിക്കോട്ടും കൈകളില്‍ ഗ്ലൌസുമൊക്കെയുണ്ട്. കായങ്കുളംകാരന്‍ ഭരതന്‍...... ഒരു മാസം മുന്‍പ് ഡ്രൈവര്‍ ആയി ജോയിന്‍ ചെയ്തതെയുള്ളൂ. ആദ്യത്തെ പോസ്റ്റിങ്ങ് തന്നെ ഹിമാങ്കില്‍ ....തണുപ്പും ഇഷ്ടപ്പെടാത്ത ഭക്ഷണവും അറിയാന്‍ പാടില്ലാത്ത ഭാഷയും വീട്ടുകാരേയും കൂട്ടുകാരേയും പിരിഞ്ഞു പോന്നതിലുള്ള സങ്കടവും ഒക്കെ കാരണം കക്ഷി ആകെ വിഷമിച്ചു നട്ടം തിരിഞ്ഞിരിയ്ക്കുകയാണ്. ദിവസങ്ങള്‍ക്കു ശേഷം ഒരു മലയാളിയെ കണ്ടപ്പോള്‍ ഓടി അടുത്ത് വന്നതാണ് . സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞു. തണുപ്പിന്റെ കാഠിന്യം കാരണം കൈ വിരലുകളും ചുണ്ടും ഒക്കെ വരണ്ട് വിണ്ടു കീറിയിരുന്നു.തണുപ്പ് മൂലം സ്ടിയരിംഗ് പിടിക്കാനും അവന്‍ നന്നേ ബുദ്ധി മുട്ടുന്നുണ്ടത്രേ.പിന്നെ അവന്റെ മേലുദ്യോഗസ്ഥനെ ചെന്ന് കണ്ടു വിവരങ്ങളൊക്കെ പറഞ്ഞു അവനെയും സമാധാനിപ്പിച്ചു യാത്ര തുടര്‍ന്നു.ഭാരതത്തിന്റെ തെക്കേ അറ്റത്ത് കേരളീയ ജനത സുഖമായി ഉറങ്ങുമ്പോള്‍ വടക്കേ അറ്റത്ത് ഇങ്ങിനെ ചില സ്ഥലങ്ങളും സ്ഥിതി വിശേഷങ്ങളും കുറെ ആളുകളും ഉണ്ടെന്ന് ആരും ഓര്‍ക്കാറേയില്ല. നമ്മുടെ രാജ്യസ്നേഹം ഓഗസ്റ്റ് 15 നും ജനുവരി 26 നും നടത്തുന്ന ആഘോഷങ്ങളിലും പതാക ഉയര്തലിലും മാത്രമായി ഒതുങ്ങുന്നു.
ഏതാണ്ട് വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ ലെ യിലേയ്ക്ക് അടുത്ത് തുടങ്ങി. 50 കി മി മാത്രം ഉള്ളപ്പോള്‍ ഒരു ബോര്‍ഡ്. മഗ്നെടിക് ഹില്‍ .....ഇതാണ് കാന്ത പര്‍വതം ..ഇതിനു മുകളില്‍ കൂടി പറക്കുന്ന ഹെലികോപ്റ്റര്കളെയും വിമാനങ്ങളെയും പര്‍വതം അതിന്റെ കാന്ത വലയത്തിലെയ്ക്ക് ആകര്‍ഷിക്കുന്നത് മൂലം ഭയങ്കരമായ ജെര്‍കിംഗ് അനുഭവപ്പെടുമത്രേ.... അത് കൊണ്ട് പര്‍വതത്തിനു മുകളിലൂടെയുള്ള പറക്കല്‍ ഒരു പ്രത്യേക ഉയരത്തിലും സ്പീഡിലുമാണ് പോലും. എന്തായാലും ഞങ്ങള്‍ അതൊന്നു പരീക്ഷിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. കൂടെയുണ്ടായിരുന്ന മാരുതി ജിപ്സി ഓഫാക്കി റോഡില്‍ കണ്ട മാര്‍കി ന്ഗില്‍ നിര്‍ത്തി..കുറച്ചു സമയത്തിനുള്ളില്‍ തന്നെ വാഹനം പതുക്കെ ഉരുളാന്‍ തുടങ്ങി... ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ച ... അങ്ങിനെയൊരു കാന്തവലയം അവിടെ നിലനില്‍പ്പില്ലെന്നും ഇത് വെറും ദൃഷ്ടി വിഭ്രാന്തിയാണെന്നും (OPTICAL ILLUSION ) മറ്റൊരു അഭിപ്രായം കൂടിയുണ്ട്.
![]() |
കാന്ത പര്‍വതത്തിനടുത്തെ സൂചന ഫലകം |
ദിവസത്തിന്റെ അന്ത്യത്തില്‍ ഞങ്ങള്‍ ലെ യില്‍ എത്തി.
ജൂണ്‍ മാസം ആയെങ്കിലും ഇപ്പോഴും റോഡരികില്‍ മഞ്ഞ് പെയ്തതിന്റെ അവശിഷ്ടങ്ങള്‍ കാണാം. അധികം തിരക്കും ബഹളവും ഇല്ലാത്തൊരിടമാണ് ലെ. യാതൊരു ധൃതിയും ഇല്ലാതെ നടന്നു നീങ്ങുന്ന ആളുകള്‍. നഗരത്തില്‍ അവിടവിടെയായി ബൌധ ആരാധനയുടെ ഭാഗമായ വലിയ പ്രാര്‍ത്ഥന ചക്രം സ്ഥാപിച്ചിരിയ്ക്കുന്നത് കണ്ടു. അതിനടുത് ചെന്ന് കറക്കി അതിനു ചുറ്റും നടന്നാണ് ഇവിടുള്ളവര്‍ പ്രാര്‍ഥിയ്ക്കുന്നത്. പ്രായമായ ചിലരുടെ കൈയില്‍ ചെറിയ പ്രാര്‍ത്ഥന ചക്രം കണ്ടു. അവരതും ചുറ്റിച്ചു കൊണ്ട് പതുക്കെ നടന്നു നീങ്ങുന്നു.
![]() |
ലടാക്കി പുരുഷന്മാര്‍ |
![]() |
ലെ നഗരം |
![]() |
റോഡ് സൈഡിലെ പ്രാര്‍ത്ഥനാ ചക്രം |
മൂവായിരത്തില്‍ അധികം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലെ യിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കൂടുതലായത് കൊണ്ട് പ്രാണവായുവിന്റെ കുറവ് കൊണ്ടും അന്ധരീക്ഷമര്‍ദ്ദത്തിന്റെ കുറവ് കൊണ്ടുമുണ്ടാകുന്ന അസുഖങ്ങളില്‍ നിന്ന് രക്ഷ നേടുകയാണ്.അത് കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണു ഞങ്ങള്‍ റോഡു മാര്‍ഗം തിരഞ്ഞെടുത്തത്.കൂടുതല്‍ അറിയേണ്ടവര്‍ ഇത് വായിക്കുക.....http://wikitravel.org/en/Altitude_sickness
വീണ്ടും സര്‍ക്കാര്‍ വക സര്‍ക്യുറ്റ് ഹൌസില്‍ തന്നെ താമസം.
എല്ലാ വര്‍ഷവും ജൂണ്‍ മാസം ലെ യില്‍ നിന്ന് ഏതാണ്ട് 8 കി മി ദൂരെ സിന്ധു നദീ തീരത്തെ ഷെ (SHEY ) യില്‍ നടക്കുന്ന ഒരു ആഘോഷമാണ് സിന്ധു ദര്‍ശന്‍ ഫെസ്ടിവല്‍..രാജ്യത്തിന്‍റെ നാനാ ഭാഗത്ത് നിന്നുമുള്ള വളരെയധികം നര്‍ത്തകരും സംഗീതജ്ഞരും വന്ന് അവരവരുടെ കഴിവ് പ്രദര്‍ശിപ്പിയ്ക്കുന്ന ഒരു വേദി കൂടിയാണിത്. അവിടെ വെച്ച് തമിഴ് നാടിലെ തന്ജാവൂരില്‍ നിന്നും വന്ന കലാകാരന്മാരെ കാണുകയുണ്ടായി. ഇത് കൂടാതെ ഫെസ്റിവലില്‍ രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള നദികളിലെ ജലം മണ്‍കുടങ്ങളില്‍ കൊണ്ടുവരുകയും പിന്നീടത് സിന്ധു നദിയില്‍ ഒഴുക്കുകയും ചെയ്യുന്നു. നമ്മുടെ പുരാതന സംസ്കാരങ്ങളെല്ലാം കൂടി ഒന്നായി തന്നെ പ്രവര്‍ത്തിച്ച് രാജ്യത്തിന്‍റെ അഖണ്ടതയ്ക്കും ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍തിയ്ക്കട്ടെ എന്ന് ഇത് കൊണ്ട് അര്‍ത്ഥ മാക്കുന്നു. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ ക്ക് മുന്‍പ് ഭാരതീയ സംസ്കാരം സിന്ധു നദീതടത്തില്‍ ഉല്‍ഭവിച്ചത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്. ബുദ്ധ മുസ്ലിം ഷിയാ സുന്നി ക്രൈസ്തവ ഹൈന്ദവ സിഖ് വിഭാഗങ്ങളെല്ലാം ഇതില്‍ പങ്കെടുക്കുന്നു.
![]() |
പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ലടാക്കി സ്ത്രീകള്‍ |
ലെ യില്‍ നിന്ന് 70 കി മി ദൂരത്തില്‍ ലെ - ശ്രിനഗര്‍ ഹൈ വെയില്‍ സിന്ധു നദീതീരത്താണ് അല്‍ ച്ചി (ALCHI ) ഗ്രാമവും ബൌധ വിഹാരവും സ്ഥിതി ചെയ്യുന്നത്. 11 - 12 നൂറ്റാണ്ടിലെ ഭാരതീയ മാതൃകയിലുള്ള ചുവര്‍ ചിത്രകലയ്ക്കു പ്രസിദ്ധമാണിവിടം. ഇവയെല്ലാം ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും യാതൊരു കേടു പാടും കൂടാതെ കാത്തു സൂക്ഷിച്ചി രിയ്ക്കുന്നു. ചെറുപ്പക്കാരനായ ഒരു ബുദ്ധ സന്യാസി എല്ലായിടവും കൊണ്ട് നടന്നു കാണിയ്ക്കുകയും വിവരിച്ചു തരുകയും ചെയ്തു. മൂന്നു നിലകളി ലായുള്ള ബൌധ വിഹാരത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ദുകാങ്ക് , സുംറ്റ്സെഗ് , മഞ്ജു ശ്രി (Dhukhang , Sumtseg and Temple of Manjusri ) എന്നിവയാണവ. ചുവര്‍ ചിത്രങ്ങളുടെ രക്ഷയ്ക്കായി കൃത്രിമ പ്രകാശങ്ങളൊന്നും ഉള്ളറകളില്‍ ഉപയോഗിയ്കാത്തത് കാരണം അകത്തൊക്കെ നല്ല ഇരുട്ടാണ്. അത്കൊണ്ട് തന്നെ ക്യാമറ നിരോധിച്ചിരിയ്ക്കുന്നു. എന്നാലും ചെറിയ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ സന്യാസി എല്ലായിടവും കാട്ടി തന്നു. ഉച്ചയായപ്പോള്‍ അവിടെ തന്നെയുള്ള തികച്ചും തിബെറ്റന്‍ മാതൃകയില്‍ ചിത്രപ്പണികള്‍ ചെയ്ത ചുവരുകളുള്ള ഒരു ഭോജനശാലയില്‍ ഉച്ചഭക്ഷണം. തികച്ചും തിബെറ്റന്‍ മാതൃകയിലുള്ള സൂപ്പും പകുതി വേവിച്ച പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണവും ഒരു വ്യത്യസ്തത ആയിരുന്നു. 1998 ല്‍ ഇറങ്ങിയ മണിരത്നം ചിത്രം ദില്‍സെ യിലെ ചില രംഗങ്ങള്‍ ഈ ബൌധ വിഹാരത്തിലും പരിസരങ്ങളിലും ചിത്രീ കരിച്ചി ട്ടുണ്ട്.
![]() |
അല്‍ച്ചി ബൌധ വിഹാരം |
![]() |
അല്‍ച്ചിയിലെ ഭോജനശാല |
![]() |
മഞ്ജുശ്രി ക്ഷേത്ര കവാടം |
![]() |
ക്ഷേത്രത്തിലെ ബൌധ പ്രതിമ |
![]() |
ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ |
![]() |
പരമ്പരാഗത രീതിയില്‍ പണിത ലടാക്കി വീട് |
![]() |
വീട്ടിലെ പ്രാര്‍ത്ഥനാ മുറി |
![]() |
വീട്ടിലെ മുഖ്യ മുറി |
![]() |
വീട്ടിലെ അടുക്കള |
ലെ യില്‍ നിന്ന് 5 കി മി ദൂരെ 4267 മീറ്റര്‍ ഉയരത്തിലാണ് ശാന്തി സ്തൂപം സ്ഥിതി ചെയ്യുന്നത്. 1991 ല്‍ ജാപ്പനീസ് ബുദ്ധ സന്യാസിയാണ് ഇത് പണി കഴിപ്പിച്ചത് .
![]() |
ലടാക്കിലെ ശാന്തി സ്തൂപം |
ഔധ്യോഗിക കൃത്യനിര്‍വഹണവും ലെ ചുറ്റിക്കറങ്ങിക്കാണലുമായി ഏതാണ്ട് രണ്ടാഴ്ചയോളം കടന്നു പോയതറിഞ്ഞില്ല . മടക്കയാത്ര ദില്ലി - ലെ വിമാനത്തില്‍. കാലാവസ്ഥാ വ്യതിയാനം നിമിത്തം രണ്ടു ദിവസം കൂടി വൈകിയേ പുറപ്പെടാന്‍ കഴിഞ്ഞുള്ളു.രണ്ടു ദിവസത്തെ കാത്തി രിപ്പിനു ശേഷം കാലാവസ്ഥ സാധാരണ പോലെ ആകുകയും അങ്ങിനെ പുറപ്പെട്ടതിന്റെ പതിനേഴാം ദിവസം ഞങ്ങള്‍ ദില്ലിയില്‍ തിരികെയെത്തുകയും ചെയ്തു.
അദ്ധേഹത്തിന്റെ ഡയറിക്കുറിപ്പില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഈ ഔധ്യോഗിക യാത്ര നിങ്ങളോടൊത്ത് പങ്കുവെയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷം. മഞ്ഞുറഞ്ഞ ലടാക്കിലൂടെ നിങ്ങളും അല്‍പനേരം സഞ്ചരിയ്ക്കൂ...
കാശ്മീരിൽ വരാനുള്ള ഭാഗ്യമുണ്ടായിട്ടില്ല..വിവരണങ്ങൾക്ക് നന്ദി...
ReplyDeleteപക്ഷേ ഈ കറുത്ത ബാക്ഗ്രൌണ്ട് യാത്രാവിവരണത്തിന് അനുചിതമാണോ എന്നൊരു സംശയം.
സസ്നേഹം,
പഥികൻ
വളരെ മനോഹരമായ വിവരണം..ഡൽഹിയിൽ എത്തിയ കാലം മുതൽ, മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ഈ സ്ഥലങ്ങളിൽ ഒരിക്കലെങ്കിലും എത്തുക എന്നത്. പലരുടെയും ഇതുപോലെയുള്ള കൊതിപ്പിക്കുന്ന വിവരണങ്ങൾ വായിച്ച്, റോയൽ എൻഫീൽഡിന്റെ 'ഹിമാലയൻ ഒഡീസി'യിൽ ഈ വർഷം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും, അതും നടന്നില്ല..അടുത്തവർഷം ആ ആഗ്രഹം സാധിക്കുമെന്നാണ് കരുതുന്നത്. ഈ മനോഹരമായ സ്ഥലങ്ങളെ ഒരിക്കൽകൂടി ഓർമ്മയിൽ എത്തിച്ചതിന് പ്രത്യേകം നന്ദി.
ReplyDeleteനന്നായി. പക്ഷെ ബാക്ക് ഗ്രൌണ്ട് വായനാസുഖം കുറക്കുന്നു......സസ്നേഹം
ReplyDeleteകാശ്മീരും ലഡാക്കുമൊക്കെ ആഗ്രഹങ്ങളായി ബാക്കി നിൽക്കുന്നു. എന്നെങ്കിലും നടക്കുന്ന കാലത്ത് ഈ യാത്രാവിവരണം ഗുണം ചെയ്യും. നന്ദി.
ReplyDelete